പെൻഷൻ പ്രായം 60 ആക്കാൻ സർക്കാർ നീക്കം ആഴ്ചയിൽ 5 പ്രവൃത്തി ദിനങ്ങളും പരിഗണനയിൽ
കേരള സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസ്സായി ഉയർത്താനും പ്രവൃത്തി ദിനങ്ങൾ അഞ്ചാക്കി കുറയ്ക്കാനും മുഖ്യമന്ത്രിയുടെ ഓഫിസ് ആലോചിക്കുന്നു.
പെൻഷൻ പ്രായം 60 ആക്കിയേക്കും; പ്രവൃത്തി ദിനം അഞ്ചാക്കാനും നീക്കം: ജീവനക്കാരെ കൈയ്യിലെടുക്കാൻ സർക്കാർ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, സർക്കാർ ജീവനക്കാരെയും അധ്യാപകരെയും സന്തോഷിപ്പിക്കാൻ നിർണായക തീരുമാനങ്ങളുമായി സംസ്ഥാന സർക്കാർ. പെൻഷൻ പ്രായം 56-ൽ നിന്ന് 60 വയസ്സായി ഏകീകരിക്കാനും, ആഴ്ചയിലെ പ്രവൃത്തി ദിനങ്ങൾ അഞ്ചായി കുറയ്ക്കാനുമുള്ള നീക്കങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫിസ് തലത്തിൽ സജീവമാകുന്നത്.
നിലവിൽ സർവീസിലുള്ള അഞ്ചേകാൽ ലക്ഷത്തോളം ജീവനക്കാരിൽ മൂന്ന് ലക്ഷത്തോളം പേർക്ക് ഈ തീരുമാനം ഗുണകരമാകും. ബാക്കിയുള്ള രണ്ടേകാൽ ലക്ഷം പേർ പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ ഭാഗമായി ഇതിനകം തന്നെ 60-ാം വയസ്സിലാണ് വിരമിക്കുന്നത്. അതിനാൽ പെൻഷൻ പ്രായം 'വർദ്ധിപ്പിക്കുകയല്ല', മറിച്ച് 'ഏകീകരിക്കുകയാണ്' എന്ന നയമാകും സർക്കാർ ഉയർത്തിക്കാട്ടുക.
പെൻഷൻ പ്രായം ഉയർത്തുന്നത് വഴി അടുത്ത മൂന്ന് വർഷത്തേക്ക് വിരമിക്കൽ ആനുകൂല്യങ്ങൾ നൽകേണ്ടതില്ല എന്നത് ഖജനാവിന് വലിയ ആശ്വാസമാകും. എന്നാൽ, പിഎസ്‌സി റാങ്ക് പട്ടികകളിൽ ഇടംപിടിച്ച് ജോലി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ ഈ തീരുമാനം എങ്ങനെ ബാധിക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്. ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുവാക്കളുടെ തിരിച്ചടിക്ക് കാരണമാകുമോ എന്നതാണ് പ്രധാന ചർച്ചാവിഷയം.
പ്രവൃത്തി ദിനങ്ങൾ അഞ്ചാക്കി കുറയ്ക്കുന്നതിനോട് എല്ലാ സർവീസ് സംഘടനകളും യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. മിക്ക സേവനങ്ങളും ഓൺലൈൻ ആയെങ്കിലും ഉദ്യോഗസ്ഥരുടെ സേവനം അനിവാര്യമായ മേഖലകളിൽ ഇത് തടസ്സമുണ്ടാക്കുമോ എന്ന് പരിശോധിക്കുന്നുണ്ട്. നയപരമായ തീരുമാനമായതിനാൽ ഇടതുമുന്നണിയിലും സി.പി.എമ്മിലും വിശദമായ ചർച്ചകൾക്ക് ശേഷമാകും അന്തിമ പ്രഖ്യാപനം.

