ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗണേഷ് കുമാർ ഗൂഢാലോചന നടത്തി വെളിപ്പെടുത്തലുമായി മുൻ പേഴ്സണൽ സ്റ്റാഫ്

ഉമ്മൻ ചാണ്ടിയെ സോളർ പീഡനക്കേസിൽ ഉൾപ്പെടുത്താൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്ന് മുൻ പേഴ്സണൽ സ്റ്റാഫ് സഞ്ജയ് ഖാൻ കോടതിയിൽ മൊഴി നൽകി.

ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗണേഷ് കുമാർ ഗൂഢാലോചന നടത്തി വെളിപ്പെടുത്തലുമായി മുൻ പേഴ്സണൽ സ്റ്റാഫ്
സോളർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗണേഷ് കുമാർ ഇടപെട്ടു; മുൻ സ്റ്റാഫിന്റെ മൊഴി പുറത്ത്.

​കൊട്ടാരക്കര: സോളർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഉൾപ്പെടുത്തിയത് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഇടപെടലിനെത്തുടർന്നാണെന്ന വെളിപ്പെടുത്തലുമായി മുൻ പേഴ്സണൽ സ്റ്റാഫ് അംഗം എസ്.ഇ. സഞ്ജയ് ഖാൻ. ഉമ്മൻ ചാണ്ടിയെ പീഡനക്കേസിൽ ഉൾപ്പെടുത്തണമെന്ന് ഗണേഷ് കുമാർ പരാതിക്കാരിയോട് ആവശ്യപ്പെടുന്നത് താൻ നേരിട്ട് കേട്ടതായാണ് സഞ്ജയ് ഖാൻ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ മൊഴി നൽകിയത്.

​കുടുംബപ്രശ്നങ്ങളെത്തുടർന്ന് മന്ത്രിസഭയിൽ നിന്ന് രാജിവെക്കേണ്ടി വന്ന ഗണേഷ് കുമാറിനെ തിരികെ മന്ത്രിയാക്കാത്തതിലുള്ള വിരോധമാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് സഞ്ജയ് ഖാൻ കോടതിയെ അറിയിച്ചു. "മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ഉമ്മൻ ചാണ്ടിയെ പീഡനക്കേസിൽ ഉൾപ്പെടുത്തി നാറ്റിക്കും. അടുത്ത തവണ എൽ.ഡി.എഫ് മുന്നണിയിൽ ചേർന്ന് എം.എൽ.എയും മന്ത്രിയുമാകും, അപ്പോൾ നമുക്ക് കാണാം" എന്ന് ഗണേഷ് കുമാർ പറഞ്ഞതായും മൊഴിയിലുണ്ട്.

​സോളർ അന്വേഷണ കമ്മീഷന് മുൻപാകെ പരാതിക്കാരി സമർപ്പിച്ച കത്തിൽ നാല് പേജുകൾ അധികമായി കൂട്ടിച്ചേർത്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കാണിച്ച് അഡ്വ. സുധീർ ജേക്കബ് ഫയൽ ചെയ്ത ഹർജിയിലെ സാക്ഷിയാണ് സഞ്ജയ് ഖാൻ. നിലവിൽ ഡി.സി.സി ജനറൽ സെക്രട്ടറിയായ സഞ്ജയ് ഖാൻ, 2001 മുതൽ 2004 വരെ ഗണേഷ് കുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു. കേസിൽ പരാതിക്കാരി ഒന്നാം പ്രതിയും ഗണേഷ് കുമാർ രണ്ടാം പ്രതിയുമാണ്.