കേന്ദ്രത്തിന്റേത് നോട്ട് ചോരി സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്നു രൂക്ഷവിമർശനവുമായി ധനമന്ത്രി
സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്നു രൂക്ഷവിമർശനവുമായി ധനമന്ത്രി കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമർശനങ്ങളുന്നയിച്ച് സംസ്ഥാന ബജറ്റ് അവതരണം. ഗ്രാന്റുകളും വായ്പാപരിധിയും വെട്ടിക്കുറച്ച് കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കാനാണ്
കേന്ദ്രത്തിന്റേത് 'നോട്ട് ചോരി'; സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്നു: രൂക്ഷവിമർശനവുമായി ധനമന്ത്രി
തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമർശനങ്ങളുന്നയിച്ച് സംസ്ഥാന ബജറ്റ് അവതരണം. ഗ്രാന്റുകളും വായ്പാപരിധിയും വെട്ടിക്കുറച്ച് കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. രാജ്യത്ത് വോട്ട് ചോരിക്കൊപ്പം 'നോട്ട് ചോരി'യും നടക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.
കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന ഈ സർക്കാരിന്റെ കാലത്ത് പാരമ്യത്തിലെത്തിയെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഈ വർഷം മാത്രം 17,000 കോടി രൂപയുടെ വെട്ടിക്കുറവാണ് ഉണ്ടായത്. സാമ്പത്തിക വർഷാവസാനം ചെലവ് വർധിക്കുമെന്ന് അറിഞ്ഞുകൊണ്ട് വായ്പാപരിധി കുറച്ചത് തിരിച്ചടിയായി. ഡൽഹിയിലെത്തി നേരിട്ട് ആവശ്യപ്പെട്ടിട്ടും നടപടി മരവിപ്പിക്കാൻ കേന്ദ്രം തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധക്കോട്ട കെട്ടി കേരളം
കേന്ദ്രം വരിഞ്ഞുമുറുക്കിയിട്ടും കേരളം പിടിച്ചുനിന്നത് എങ്ങനെയെന്നത് അത്ഭുതമാണെന്ന് മന്ത്രി പറഞ്ഞു. "അരിയാഹാരം കഴിക്കുന്നതുകൊണ്ട് ഈ അപകടം മുൻകൂട്ടി കാണാൻ കഴിഞ്ഞു." തനതു വരുമാനം വർധിപ്പിച്ചും ചെലവുകൾ ക്രമീകരിച്ചും പ്രതിരോധക്കോട്ട കെട്ടുകയായിരുന്നു സർക്കാർ. അഞ്ചു വർഷത്തിനിടെ തനതു നികുതി വരുമാനത്തിൽ 1,27,747 കോടി രൂപയുടെയും, നികുതിയേതര വരുമാനത്തിൽ 24,898 കോടി രൂപയുടെയും അധിക വർധനയുണ്ടാക്കാൻ സാധിച്ചതായും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനങ്ങളുടെ അധികാരം ചരിത്രത്തിലില്ലാത്ത വിധം വെട്ടിക്കുറയ്ക്കുകയാണ്. കേന്ദ്രത്തിന്റെ ഉപഗ്രഹങ്ങളായി സംസ്ഥാനങ്ങൾ മാറേണ്ടി വരുന്ന അവസ്ഥ രാജ്യത്തിന്റെ ഭാവിയിലെ വലിയ പ്രശ്നമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

