ക്യാമ്പസുകളിൽ ഓണറാലികളും സ്റ്റണ്ടുകളും നിരോധിച്ചു വേഗത 15 കി.മീറ്ററായി ചുരുക്കി മോട്ടോർ വാഹന വകുപ്പ്
ക്യാമ്പസുകളിലെ ഓണാഘോഷങ്ങളിൽ വാഹന അപകടങ്ങൾ ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പ് പുതിയ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. റാലികൾക്കും ഡ്രിഫ്റ്റിങ്ങിനും നിരോധനം.
ഓണാഘോഷം: ക്യാമ്പസുകളിൽ വാഹന സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി മോട്ടോർ വാഹന വകുപ്പ്
കൊച്ചി: ക്യാമ്പസുകളിലെ ഓണാഘോഷങ്ങളോട് അനുബന്ധിച്ച് ഉണ്ടാകാൻ സാധ്യതയുള്ള വാഹന അപകടങ്ങൾ ഒഴിവാക്കാൻ വിദ്യാർത്ഥികൾ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായി മോട്ടോർ വാഹന വകുപ്പ് 'സുരക്ഷിത ക്യാമ്പസ്' മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
ക്യാമ്പസ് ഗേറ്റിന് സമീപമുള്ള നിശ്ചിത പാർക്കിംഗ് ഏരിയകളിൽ മാത്രമേ വിദ്യാർത്ഥികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളൂ. രൂപാന്തരപ്പെടുത്തിയവ (Modified), സൈലൻസർ മാറ്റിയവ, വലിയ സ്പീക്കറുകൾ ഘടിപ്പിച്ചവ, ഹെവി വാഹനങ്ങൾ എന്നിവയ്ക്ക് ക്യാമ്പസിനുള്ളിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല.
കാർ/ബൈക്ക് റാലികൾ, ഡ്രിഫ്റ്റിങ്, വാഹനങ്ങളുടെ ബോണറ്റിലും റൂഫിലും ഇരുന്നുള്ള അപകടകരമായ യാത്രകൾ, മറ്റ് സ്റ്റണ്ടുകൾ എന്നിവ പൂർണ്ണമായും നിരോധിച്ചു. ക്യാമ്പസിനുള്ളിൽ വാഹനങ്ങളുടെ പരമാവധി വേഗത 15 കി.മീ/മണിക്കൂർ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങളുടെ വിവരങ്ങളും സമയക്രമവും മുൻകൂട്ടി പ്രാദേശിക പോലീസ് സ്റ്റേഷനിലും റീജിയണൽ/സബ് ട്രാൻസ്പോർട്ട് ഓഫീസിലും (RTO/SRTO) അറിയിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു

