ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാൻ എസ്.പി.സി കേഡറ്റുകൾ ബ്രാൻഡ് അംബാസിഡർമാരാകും രമേശ് ചെന്നിത്തല
കേരള പൊലീസിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ ജൂൺ ഒന്നിന് ആരംഭിക്കും. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർമാരായി നിയോഗിക്കുമെന്ന് രമേശ് ചെന്നിത്തല.
ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ'; സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ ബ്രാൻഡ് അംബാസിഡർമാരാകും: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരള പൊലീസിന്റെ ഏറ്റവും വലിയ ലഹരി വിരുദ്ധ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' ജൂൺ ഒന്നു മുതൽ ആരംഭിക്കാനിരിക്കെ, സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ബ്രാൻഡ് അംബാസിഡർമാരായി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ (SPC) നിയോഗിക്കുന്നതായി രമേശ് ചെന്നിത്തല. വെങ്ങാനൂർ വി.പി.എസ്. മലങ്കര ആൻഡ് ഗേൾസ് എച്ച്.എസ്.എസിൽ നടന്ന എസ്.പി.സി. സംസ്ഥാന സഹവാസ ക്യാമ്പായ ‘ഐക്യ 2026’ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തലമുറകളെ തന്നെ ഇല്ലാതാക്കുന്ന മാരകമായ രാസലഹരി സമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന തിരിച്ചറിവോടെയാണ് 'ഓപ്പറേഷൻ തൂഫാൻ' ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് യുവതലമുറയെ ലഹരിക്കടിമയാക്കാൻ കാത്തിരിക്കുന്ന അധോലോക സംഘങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഓരോ പൗരനുമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജൂൺ ഒന്നിന് ആരംഭിക്കുന്ന ഈ വലിയ പ്രക്രിയയിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും സജീവമായി പങ്കാളികളാകും. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ ലഹരിയെ തുരത്താനുള്ള ശക്തമായ നിശ്ചയദാർഢ്യം കാണാൻ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള പൊലീസിന്റെ അഭിമാനചിഹ്നമായി വളർന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി ഒന്നര ദശാബ്ദമായി സംസ്ഥാനത്ത് നിരവധി നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. ‘കുട്ടിപ്പൊലീസ്’ എന്ന വിളി ഓരോ കേഡറ്റും അഭിമാനത്തോടെയാണ് ഉൾക്കൊള്ളുന്നത്. സഹപാഠികളുടെ പ്രയാസങ്ങൾ മനസ്സിലാക്കി അവരെ ചേർത്തുപിടിക്കുന്നതിലും, ആദിവാസി മേഖലയിലെ കുട്ടികൾക്ക് പോഷകാഹാരവും പഠനോപകരണങ്ങളും എത്തിക്കുന്നതിലും, സ്കൂൾ കലോത്സവങ്ങൾ കരുതലോടെ നിയന്ത്രിക്കുന്നതിലും എസ്.പി.സി. കേഡറ്റുകൾ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒരാഴ്‌ചയായി നടന്ന ക്യാമ്പിൽ പങ്കെടുത്ത എല്ലാ കേഡറ്റുകളെയും അഭിനന്ദിച്ച അദ്ദേഹം, ലഹരിയെന്ന വിപത്തിനെതിരെ ഒന്നിച്ച് പോരാടാൻ ഏവരെയും ആഹ്വാനം ചെയ്യുകയും ചെയ്തു.