ഊരുകളിലെ പ്രശ്നങ്ങൾ തീർക്കാൻ പ്രിയങ്ക ഗാന്ധി; നിലമ്പൂരിൽ ഉദ്യോഗസ്ഥ ആദിവാസി പ്രതിനിധികളുടെ യോഗം
നിലമ്പൂരിലെ ഗോത്രവർഗ്ഗക്കാരുടെ വനാവകാശം, ആരോഗ്യം, റേഷൻ തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകന യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി.
ഗോത്രമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം: നിലമ്പൂരിൽ അവലോകന യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി.
നിലമ്പൂർ: കാട്ടുനായ്ക്കർ, ചോലനായ്ക്കർ ഉൾപ്പെടെയുള്ള ഗോത്രവർഗ്ഗ വിഭാഗങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിനായി പ്രിയങ്ക ഗാന്ധി എം.പി.യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകന യോഗം ചേർന്നു. നിലമ്പൂർ കെ.ടി.ഡി.സി. താമരിൻഡ് ഹോട്ടലിൽ വെച്ചായിരുന്നു യോഗം സംഘടിപ്പിച്ചത്.
കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി നിലമ്പൂർ കാടുകളിലെ ചോലനായ്ക്കർ കോളനികളിൽ നടത്തിയ സന്ദർശന വേളയിൽ ഗോത്ര ജനവിഭാഗങ്ങൾ ഉന്നയിച്ച പരാതികൾക്ക് മേൽ തുടർനടപടികൾ സ്വീകരിക്കുന്നതിനാണ് അടിയന്തര യോഗം വിളിച്ചുചേർത്തത്. വനാവകാശ നിയമപ്രകാരം ഭൂമി അനുവദിക്കുന്നതിലെ തടസ്സങ്ങൾ, റേഷൻ വിതരണത്തിലെ അപാകതകൾ, ചികിത്സാ-ആരോഗ്യ സൗകര്യങ്ങളുടെ കുറവ്, യാത്രാക്ലേശം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് എം.പി. നിർദ്ദേശം നൽകി.
റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽ കുമാർ, ആര്യാടൻ ഷൗക്കത്ത് എം.എൽ.എ., മലപ്പുറം ജില്ലാ കളക്ടർ വിനയ് ഗോയൽ, സബ് കളക്ടർ സാക്ഷി മോഹൻ എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു. ഇതിന് പുറമെ പട്ടികവർഗ്ഗ വികസന വകുപ്പ്, വനം വകുപ്പ്, പോലീസ്, ആരോഗ്യം, സിവിൽ സപ്ലൈസ് എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ ഊരുകളിൽ നിന്നുള്ള ആദിവാസി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.