രത്തൻ യു. കേൽക്കറുടെ നിയമനം ഉപകാരസ്മരണ തിരഞ്ഞെടുപ്പ് വിശ്വാസ്യത തകർന്നെന്ന് സിപിഎം
മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. തിരഞ്ഞെടുപ്പ് വിശ്വാസ്യത തകർക്കുന്ന നടപടിയാണിതെന്ന് പ്രസ്താവന
രത്തൻ യു. കേൽക്കറുടെ നിയമനം: ഒത്തുകളിയുടെ തെളിവെന്ന് സിപിഎം; തിരഞ്ഞെടുപ്പ് വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു
തിരുവനന്തപുരം: കേരളത്തിലെ മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായ രത്തൻ യു. കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ച നടപടി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആരോപിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ 'ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ' എന്ന രീതിയിൽ ഇത്തരമൊരു നിയമനം നടത്തിയ അനുഭവം കേരളചരിത്രത്തിൽ ഇന്നോളം ഉണ്ടായിട്ടില്ലെന്ന് പാർട്ടി ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് ഘട്ടത്തിൽ യുഡിഎഫിന് വേണ്ടി കമ്മിഷൻ പക്ഷപാതപരവും ദുരൂഹവുമായ പല നടപടികളും സ്വീകരിച്ചുവെന്ന എൽഡിഎഫ് ആരോപണം ശരിവയ്ക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ കത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സീലിനു പകരം ബിജെപിയുടെ സീൽ കാണപ്പെട്ടത് വലിയ വിവാദമായിരുന്നു. ബംഗാളിൽ സമാനമായ രീതിയിൽ നിയമനങ്ങൾ നടന്നപ്പോൾ അതിനെ 'ലജ്ജയില്ലാത്ത കൂട്ടുകെട്ടും ഒത്തുകളിയും' എന്നാണ് എഐസിസി വിശേഷിപ്പിച്ചത്. അങ്ങനെയെങ്കിൽ കേരളത്തിൽ നടന്നത് കോൺഗ്രസും ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള ലജ്ജയില്ലാത്ത ഒത്തുകളിയല്ലേ എന്ന് രാഹുൽ ഗാന്ധിയും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയും വ്യക്തമാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
വോട്ടർപട്ടികയിലെ അട്ടിമറി
എസ്ഐആറിന്റെ (SIR) പേരിൽ ദശലക്ഷക്കണക്കിന് വോട്ടുകളാണ് കേരളത്തിൽ ഇല്ലാതാക്കിയത്. യഥാർഥ വോട്ടർമാരുടെ വോട്ട് ഡിലീറ്റ് ചെയ്യുകയും അനർഹരെ നിലനിർത്തുകയും ചെയ്ത കമ്മിഷൻ നിലപാടിനെതിരെ അന്നുതന്നെ ഇടതുപക്ഷം രംഗത്തെത്തിയിരുന്നു. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ മുൻകൂട്ടി പ്രഖ്യാപിച്ച തീയതിക്ക് ഒരാഴ്ച മുൻപ്, ആരെയും അറിയിക്കാതെ പേര് ചേർക്കുന്നത് അവസാനിപ്പിക്കാൻ കമ്മിഷൻ നിർബന്ധം പിടിച്ചിരുന്നു.
യുഡിഎഫിന്റെ വോട്ടുകളാകെ ആദ്യം തന്നെ വോട്ടർപട്ടികയിൽ ചേർത്തുവെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പട്ടിക അന്തിമമാക്കാനുള്ള ഈ ധൃതിയെന്ന സംശയം ഇപ്പോൾ ബലപ്പെടുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.