ചെന്നൈയിൽ സൗഹൃദത്തിന്റെ പുതുചരിത്രം മുഖ്യമന്ത്രി വിജയ് എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച ചെന്നൈയിൽ നടന്നു.
ചെന്നൈയിൽ സൗഹൃദത്തിന്റെ പുതുചരിത്രം; മുഖ്യമന്ത്രി വിജയ് എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലെ കടുത്ത പോരാട്ടങ്ങൾക്കും ഭരണമാറ്റത്തിനും പിന്നാലെ അപ്രതീക്ഷിത സൗഹൃദക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച് ചെന്നൈ. തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്, മുൻ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിനെ സന്ദർശിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇതാദ്യമായാണ് ഇരുവരും നേർക്കുനേർ കാണുന്നത്.
ചെന്നൈ ആഴ്വാർപേട്ടിലെ സ്റ്റാലിന്റെ വസതിയിലെത്തിയ വിജയിനെ സ്റ്റാലിനും മകനും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനും ചേർന്ന് സ്വീകരിച്ചു. പൂച്ചെണ്ട് നൽകിയും ആലിംഗനം ചെയ്തുമാണ് സ്റ്റാലിൻ വിജയിനെ വരവേറ്റത്. ഉദയനിധി സ്റ്റാലിൻ മുഖ്യമന്ത്രിക്ക് പുസ്തകം സമ്മാനിച്ചു. തുടർന്ന് സ്റ്റാലിനെ വിജയ് പൊന്നാട അണിയിച്ച് ആദരിച്ചു.
രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ഡി.എം.കെ സർക്കാരിനെതിരെയും സ്റ്റാലിൻ കുടുംബത്തിനെതിരെയും കടുത്ത വിമർശനങ്ങളാണ് വിജയ് ഉയർത്തിയിരുന്നത്. ഡി.എം.കെ സർക്കാർ തമിഴ്നാടിനെ 10 ലക്ഷം കോടി രൂപയുടെ കടബാധ്യതയിലാക്കിയെന്ന വിജയിന്റെ ആരോപണം വലിയ രാഷ്ട്രീയ ചർച്ചയായിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ഈ കൂടിക്കാഴ്ച തമിഴ് രാഷ്ട്രീയത്തിൽ പുതിയൊരു ആരോഗ്യകരമായ രാഷ്ട്രീയ സംസ്കാരത്തിന് തുടക്കമിടുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.
വിജയ് സ്റ്റാലിനെ വണങ്ങുന്നതും സ്റ്റാലിൻ സ്നേഹത്തോടെ സ്വീകരിക്കുന്നതുമായ ചിത്രങ്ങൾ സ്റ്റാലിൻ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. സന്ദർശനത്തിന്റെ രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ചോ ചർച്ച ചെയ്ത വിഷയങ്ങളെക്കുറിച്ചോ വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കോൺഗ്രസ്, വി.സി.കെ, ഇടതുപക്ഷ പാർട്ടികൾ എന്നിവരുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ രൂപീകരിച്ചത്. കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ഭരണത്തിനായി ശ്രമിച്ചിരുന്നെങ്കിലും വിജയിന്റെ നേതൃത്വത്തിലുള്ള സഖ്യം അധികാരം നിലനിർത്തുകയായിരുന്നു