28 വർഷത്തെ ഒളിവുജീവിതം അവസാനിച്ചു ചെങ്ങന്നൂർ കള്ളനോട്ട് കേസിലെ പ്രതി വിമാനത്താവളത്തിൽ കുടുങ്ങി
ചെങ്ങന്നൂരിൽ 1998 ൽ യുഎഇ ദിർഹത്തിന്റെ കള്ളനോട്ടുകൾ അച്ചടിച്ച കേസിൽ 28 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നാം പ്രതി രാജേഷ് രാമചന്ദ്രനെ ആലപ്പുഴ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
28 വർഷത്തെ ഒളിവുജീവിതം അവസാനിച്ചു; ചെങ്ങന്നൂർ കള്ളനോട്ട് കേസിലെ പ്രതി വിമാനത്താവളത്തിൽ പിടിയിൽ
ആലപ്പുഴ: സംസ്ഥാനത്തെ ഞെട്ടിച്ച ചെങ്ങന്നൂർ വിദേശ കള്ളനോട്ട് കേസിൽ കഴിഞ്ഞ 28 വർഷമായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നാം പ്രതി ഒടുവിൽ പിടിയിലായി. ആലപ്പുഴ ക്രൈംബ്രാഞ്ച് അന്വേഷിച്ചുവന്ന കേസിൽ കോട്ടയം സ്വദേശിയായ രാജേഷ് രാമചന്ദ്രൻ (52) ആണ് പിടിയിലായത്. വിദേശത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഇയാളെ ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ എയർപോർട്ട് അതോറിറ്റി തടഞ്ഞുവെക്കുകയും ക്രൈംബ്രാഞ്ചിന് കൈമാറുകയുമായിരുന്നു.
ക്രൈം 155/1998 (ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ ക്രൈം 318/1998) നമ്പറായി രജിസ്റ്റർ ചെയ്ത കേസിൽ വർഷങ്ങളായി കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി (എൽപി നം 22/2006) പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മേയ് 14-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ പ്രതിയെ എയർപോർട്ട് സെക്യൂരിറ്റി തിരിച്ചറിഞ്ഞ് ക്രൈംബ്രാഞ്ചിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് എ.എസ്.ഐമാരായ പ്രസാദ്, സജിമോൻ, എസ്.സി.പി.ഓ അരുൺരാജ്, സി.പി.ഓ ലിജിമോൻ എന്നിവരടങ്ങിയ സംഘം വിമാനത്താവളത്തിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പ്രസ്സിൽ അച്ചടിച്ചത് ലക്ഷങ്ങളുടെ വ്യാജ ദിർഹം
1998 ജൂൺ 29-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചെങ്ങന്നൂർ മുണ്ടൻകാവ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഏരിയയിൽ പ്രവർത്തിച്ചിരുന്ന 'ലീല ഓഫ്സൈറ്റ് പ്രസ്സ്' കേന്ദ്രീകരിച്ച് കള്ളനോട്ട് അടിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചു.
തുടർന്ന് പോലീസ് നടത്തിയ മിന്നൽ റെയ്ഡിൽ യു.എ.ഇ ഗവൺമെന്റിന്റെ 500 ദിർഹത്തിന്റെ 8,762 വ്യാജ നോട്ടുകളാണ് കണ്ടെടുത്തത്. ഇതിനുപുറമെ 100 രൂപയുടെ ഇന്ത്യൻ കറൻസിയും രണ്ട് വ്യാജ മുദ്രപത്രങ്ങളും പോലീസ് ഇവിടെനിന്ന് പിടിച്ചെടുത്തിരുന്നു.
കേസിലെ ഒന്നാം പ്രതിയും പ്രസ്സ് ഉടമയുമായ ലീലാമ്മ, രണ്ടാം പ്രതിയും ഇവരുടെ മകനുമായ രാജീവ് കുമാർ എന്നിവരെ സംഭവം നടന്ന സമയത്തുതന്നെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ കേസിൽ പങ്കാളിയായ മൂന്നാം പ്രതി രാജേഷ് രാമചന്ദ്രൻ പോലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടക്കുകയായിരുന്നു. നീണ്ട 28 വർഷത്തെ ഒളിവുജീവിതത്തിനൊടുവിലാണ് പ്രതി ഇപ്പോൾ നിയമത്തിന്റെ വലയിലാകുന്നത്.