വയനാട് തുരങ്കപാത നിർമ്മാണം പുതിയ ഘട്ടത്തിലേക്ക്
ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത നിർമ്മാണത്തിൽ വലിയ മുന്നേറ്റം. 2,143 കോടി രൂപയുടെ കിഫ്‌ബി പദ്ധതി മലബാറിന്റെ വികസനത്തിന് പുത്തൻ ഉണർവ്വേകും.
വയനാടിന്റെ കാത്തിരിപ്പിന് 'ബ്ലാസ്റ്റിംഗ്' വേഗം; തുരങ്കപാത നിർമ്മാണത്തിൽ നിർണ്ണായക ചുവടുവെപ്പ്
കോഴിക്കോട്/വയനാട്: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത യാഥാർത്ഥ്യത്തിലേക്ക്. പദ്ധതിയുടെ നിർണ്ണായക ഘട്ടമായ ബ്ലാസ്റ്റിംഗ് സ്വിച്ച് ഓൺ കർമ്മം നടന്നു. ഇതോടെ വയനാട് ചുരം നേരിടുന്ന യാത്രാക്ലേശങ്ങൾക്ക് ശാശ്വത പരിഹാരം കാണാനുള്ള ഇടത് സർക്കാരിന്റെ നിശ്ചയദാർഢ്യമാണ് വെളിച്ചം കാണുന്നത്.
കേരളത്തിലെ ഏറ്റവും നീളമേറിയതും ഇന്ത്യയിലെ മൂന്നാമത്തെ വലിയതുമായ തുരങ്കപാതയാണിത്. 2,143 കോടി രൂപയുടെ കിഫ്‌ബി നിക്ഷേപത്തിലൂടെയാണ് ഈ വമ്പൻ പദ്ധതി നടപ്പിലാക്കുന്നത്. പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കി, മലബാറിന്റെ വ്യാപാര-വിനോദസഞ്ചാര മേഖലകളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ തുരങ്കപാത സഹായിക്കും.
പദ്ധതിക്കെതിരെ ഉയർന്ന പ്രതിബന്ധങ്ങളെയും പ്രതിഷേധങ്ങളെയും അതിജീവിച്ചാണ് നിർമ്മാണം പുരോഗമിക്കുന്നത്. മുണ്ടക്കൈ - ചൂരൽമല പുനരധിവാസ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ശ്രമിച്ച അതേ പ്രതിലോമ ശക്തികൾ ഈ പദ്ധതിക്കും തടസ്സവാദങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ പത്ത് വർഷമായി നാട് ഒറ്റക്കെട്ടായി നിന്നതോടെ എല്ലാ പ്രതിസന്ധികളും മറികടക്കാൻ സാധിച്ചു. ചുരം കയറാതെ വയനാട്ടിലെത്താൻ സഹായിക്കുന്ന ഈ പാത മലബാറിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലായി മാറും.

