അരങ്ങ് കലോത്സവത്തിന് തുടക്കമായി ഔദ്യോഗിക പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു
ലോകമെമ്പാടുമുള്ള മലയാളികൾക്കായി കൈറ്റ്സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ വിർച്വൽ കലാ സാഹിത്യ സാംസ്കാരികോത്സവമാണ് അരങ്ങ് . ഒക്ടോബറിൽ നടക്കുന്ന കലോത്സവത്തിന്റെ രജിസ്ട്രേഷൻ ആഗസ്റ്റ് 15 മുതൽ.
ലോകമലയാളികൾക്കായി 'അരങ്ങ്' വിർച്വൽ കലാ-സാഹിത്യോത്സവത്തിന് തുടക്കമായി
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് തങ്ങളുടെ സർഗ്ഗശേഷി പ്രകടിപ്പിക്കാൻ വേദിയൊരുക്കി ഏറ്റവും വലിയ വിർച്വൽ കലാ-സാഹിത്യ-സാംസ്കാരികോത്സവമായ 'അരങ്ങ്' വരുന്നു. കൈറ്റ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ ബൃഹത്തായ പദ്ധതിയുടെ ഔദ്യോഗിക പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു.
അതിരുകളും അകലങ്ങളും ഭേദിച്ച് ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികളെ ഒന്നിപ്പിക്കുന്ന ഈ കലോത്സവത്തിൽ സംഗീതം, നൃത്തം, സാഹിത്യം, നാടകം, ചിത്രകല, നവമാധ്യമങ്ങൾ തുടങ്ങി വിവിധ മേഖലകളിലായി ആറു കാറ്റഗറികളിൽ നാനൂറിലധികം മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പൂർണ്ണമായും ഓൺലൈനായി നടക്കുന്ന കലോത്സവത്തിൽ ലോകത്തെവിടെ നിന്നും മലയാളികൾക്ക് പങ്കെടുക്കാം.
കേരളത്തിന്റെ കലാ-സാംസ്കാരിക പൈതൃകത്തെ ആഗോളതലത്തിൽ ഉയർത്തിക്കാട്ടാനും പ്രവാസികളായ മലയാളികളുടെ സർഗ്ഗാത്മക കഴിവുകൾക്ക് അംഗീകാരവും അവസരങ്ങളും ഒരുക്കുകയുമാണ് അരങ്ങിന്റെ പ്രധാന ലക്ഷ്യം. കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഹൈബി ഈഡൻ എം.പി, എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ എന്നിവരാണ് മുഖ്യരക്ഷാധികാരികൾ.
ഒക്ടോബർ, നവംബർ മാസങ്ങളിലായാണ് കലോത്സവം നടക്കുക. മത്സരങ്ങൾക്കായുള്ള രജിസ്‌ട്രേഷൻ ആഗസ്റ്റ് 15 മുതൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് arangfest.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.
പത്രസമ്മേളനത്തിൽ കൈറ്റ്സ് ഫൗണ്ടേഷൻ മാനേജിങ്ങ് ഡയറക്ടർ ക്ലെയർ സി. ജോൺ, സി.ഇ.ഒ അജ്മൽ ചക്കരപ്പാടം, ക്രിയേറ്റിവ് ഡയറക്ടർ പ്രവീൺ നാരായണൻ, സംഘാടക സമിതി രക്ഷാധികാരി മുഹമ്മദ് സിറാജ് തുടങ്ങിയവർ പങ്കെടുത്തു.