എൽ ഡി എഫ് സമരപ്പഥത്തിലേക്ക്

സംസ്ഥാനത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി ഇടതുപക്ഷ ജനാധിപത്യ മുന്നണി (LDF).

എൽ ഡി എഫ്  സമരപ്പഥത്തിലേക്ക്
എൽ ഡി എഫ് സമരപ്പഥത്തിലേക്ക്

​തിരുവനന്തപുരം: സംസ്ഥാനത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി ഇടതുപക്ഷ ജനാധിപത്യ മുന്നണി (LDF). ഇതിന്റെ ഭാഗമായി ജനുവരി 12-ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ സത്യഗ്രഹം സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിസഭാംഗങ്ങൾ, എം.എൽ.എമാർ, എം.പിമാർ, മുന്നണിയിലെ പ്രമുഖ നേതാക്കൾ എന്നിവർ പ്രതിഷേധത്തിൽ അണിനിരക്കും.

​കേരളത്തിന് അർഹമായ സാമ്പത്തിക വിഹിതം തടഞ്ഞുവെക്കുന്നതും, കടമെടുപ്പ് പരിധി വെട്ടിക്കുറച്ച് സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്നതുമായ കേന്ദ്ര നിലപാടുകൾക്കെതിരെയാണ് ഈ സമരം. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റിയതിനൊപ്പം അതിന്റെ അന്തസ്സത്ത തന്നെ തകർക്കുന്ന കേന്ദ്ര നീക്കങ്ങളെയും എൽ.ഡി.എഫ് രൂക്ഷമായി വിമർശിച്ചു.

​മേഖലാ ജാഥകളും പ്രാദേശിക സമരങ്ങളും

കേന്ദ്ര നയങ്ങൾ ജനമധ്യത്തിൽ തുറന്നുകാട്ടുന്നതിനായി ഫെബ്രുവരി 1 മുതൽ 15 വരെ സംസ്ഥാന വ്യാപകമായി മൂന്ന് മേഖലാ വാഹന ജാഥകൾ സംഘടിപ്പിക്കും. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഏക ഉപജീവനമാർഗമായ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രാദേശിക തലങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

​കഴിഞ്ഞ ദിവസം ചേർന്ന സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റിയും, സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് - എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ഈ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകിയത്. ക്യാമ്പയിനുകൾ വൻ വിജയമാക്കാൻ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന് എൽ.ഡി.എഫ് നേതൃത്വം ആഹ്വാനം ചെയ്തു.