ഹോസ്റ്റലുകളിൽ കയറി ഡോക്ടർമാരുടെ ലാപ്ടോപ്പും പണവും കവരുന്ന ലഖ്നൗ സ്വദേശിനിയായ വനിതാ ഡോക്ടർ തൃശൂരിൽ പിടിയിൽ
തൃശൂർ അമല ആശുപത്രിയിലെ ഡോക്ടർമാരുടെ ഹോസ്റ്റലിൽ കയറി ലാപ്ടോപ്പും പണവും മോഷ്ടിച്ച ഉത്തർപ്രദേശ് ലഖ്നൗ സ്വദേശിനിയായ വനിതാ ഡോക്ടർ ദീപ്തി സിംഗിനെ തൃശൂർ പോലീസ് അറസ്റ്റ് ചെയ്തു.
ഹോസ്റ്റലുകളിൽ കയറി ഡോക്ടർമാരുടെ ലാപ്ടോപ്പും പണവും കവരുന്ന ലഖ്നൗ സ്വദേശിനിയായ വനിതാ ഡോക്ടർ തൃശൂരിൽ പിടിയിൽ
തൃശൂർ: ഡോക്ടർ എന്ന വ്യാജേന ഹോസ്പിറ്റൽ ഹോസ്റ്റലുകളിൽ കയറി മറ്റ് ഡോക്ടർമാരുടെ ലാപ്ടോപ്പുകളും പണവും വിലപിടിപ്പുള്ള രേഖകളും മോഷ്ടിക്കുന്ന ഉത്തർപ്രദേശ് സ്വദേശിനിയായ വനിതാ ഡോക്ടർ തൃശൂർ സിറ്റി പോലീസിന്റെ പിടിയിലായി. ലഖ്നൗ സ്വദേശിനിയായ ഡോ. ദീപ്തി സിംഗ് (30) നെയാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സാഗോക് (SAGOC) ടീമും പേരാമംഗലം പോലീസും ചേർന്ന് പിടികൂടിയത്. തമിഴ്നാട്ടിലെ ഈറോഡിലുള്ള ഒരു ആഡംബര ഹോട്ടലിൽ നിന്നാണ് പ്രതിയെ പോലീസ് വലയിലാക്കിയത്.
കഴിഞ്ഞ 2025 ഡിസംബർ 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂർ അമല ആശുപത്രിയിലെ ഹോസ്റ്റലിൽ താമസിച്ചിരുന്ന പാലക്കാട് സ്വദേശിനിയായ ഡോക്ടറുടെയും സുഹൃത്തുക്കളുടെയും മുറിയിൽ നിന്നാണ് വിലപ്പെട്ട കാർഡുകളും പണവും ലാപ്ടോപ്പും നഷ്ടപ്പെട്ടത്. ഈ സംഭവത്തിൽ പേരാമംഗലം സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ കൃത്യമായ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.
മോഷ്ടിച്ച പണത്തിൽ ആഡംബര ജീവിതം
യഥാർത്ഥ മെഡിക്കൽ സർട്ടിഫിക്കറ്റുള്ള ഡോക്ടറായതിനാൽ പ്രതിക്ക് രാജ്യത്തെ ഏത് ആശുപത്രികളിലും ഹോസ്റ്റലുകളിലും എളുപ്പത്തിൽ കയറിച്ചെല്ലാൻ സാധിക്കുമായിരുന്നു. ഈ ആനുകൂല്യം മുതലെടുത്താണ് അമല ആശുപത്രിയിലെ ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റലിൽ പ്രതി എത്തിയത്. പരാതിക്കാരിയായ ഡോക്ടർ പുറത്തുപോയ തക്കം നോക്കി മുറിയിൽ കയറി ലാപ്ടോപ്പും പണവും മറ്റ് രേഖകളും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ നഗരങ്ങളിൽ കറങ്ങിനടന്ന്, ഡോക്ടർ എന്ന മേൽവിലാസം ഉപയോഗിച്ച് ആശുപത്രികളിൽ കയറിപ്പറ്റുകയും തുടർന്ന് ലാപ്ടോപ്പ്, മൊബൈൽ ഫോൺ, പണം എന്നിവ കവരുകയുമാണ് ഇവരുടെ സ്ഥിരം രീതി. ഇത്തരത്തിൽ മോഷ്ടിക്കുന്ന പണം ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് മാറുകയും, അവിടെ ആഡംബര ഹോട്ടലുകളിൽ താമസിച്ച് വീണ്ടും സമാനമായ മോഷണങ്ങൾ ആസൂത്രണം ചെയ്യുകയുമാണ് ഇവർ ചെയ്തുവന്നിരുന്നത്.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കുടുക്കിയത്. സംഘത്തിൽ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എസിപി സേതു, തൃശൂർ എസിപി ശശിധരൻ, പേരാമംഗലം ഇൻസ്പെക്ടർ മഹേന്ദ്ര സിംഹൻ, സാഗോക് ടീം അംഗങ്ങളായ എഎസ്ഐ പി.കെ. പഴനിസ്വാമി, സിപിഒമാരായ സുനീബ്, സിംസൺ, ശ്രീജിത്ത്, നൈജോൺ, പേരാമംഗലം സ്റ്റേഷനിലെ എസ്ഐമാരായ അശോകൻ, സുജിത്, എഎസ്ഐ സുഗതൻ, വനിതാ സിപിഒ സുമയ്യ എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.