സ്കൂളുകളിൽ ഇനി സുരക്ഷാ കവചം ദുരന്തനിവാരണ പദ്ധതി നിർബന്ധമാക്കി കളക്ടർ
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും റിലയൻസ് ഫൗണ്ടേഷനും ചേർന്ന് തയ്യാറാക്കിയ സ്കൂൾ ദുരന്തനിവാരണ ആസൂത്രണ രേഖ (SDMP) ജില്ലാ കളക്ടർ ജി പ്രിയങ്ക പ്രകാശനം ചെയ്തു. ഉസ്ക്കൂൾ ആപ്പ് വഴി എല്ലാ സ്കൂളുകളും പദ്ധതി സമർപ്പിക്കണം.
സ്കൂൾ ദുരന്തനിവാരണ ആസൂത്രണ രേഖ പ്രകാശനം ചെയ്തു; എല്ലാ സ്കൂളുകളിലും പദ്ധതി നിർബന്ധമാക്കാൻ കളക്ടറുടെ നിർദേശം
എറണാകുളം: സ്കൂളുകളിൽ സുരക്ഷാ സംസ്കാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും റിലയൻസ് ഫൗണ്ടേഷനും ചേർന്ന് തയ്യാറാക്കിയ 'സ്കൂൾ ദുരന്തനിവാരണ ആസൂത്രണ രേഖ' (എസ്.ഡി.എം.പി) ജില്ലാ കളക്ടർ ജി. പ്രിയങ്ക പ്രകാശനം ചെയ്തു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ 'ഉസ്ക്കൂൾ' (Uschool) ആപ്പ് മുഖേന ജില്ലയിലെ എല്ലാ സ്കൂളുകളിലും ദുരന്തനിവാരണ പദ്ധതികൾ തയ്യാറാക്കി എത്രയും വേഗം സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ ചടങ്ങിൽ നിർദേശിച്ചു.
സ്കൂളുകളെ ദുരന്തബാധിത മേഖലകളിൽ നിന്ന് സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി അധ്യാപകർക്ക് ദുരന്ത ലഘൂകരണത്തിൽ പ്രത്യേക പരിശീലനം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായി വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെ റിസോഴ്‌സ് മാപ്പിങ്, അപകടമുണ്ടായാൽ സ്കൂളുകളിൽ നിന്ന് സുരക്ഷിതമായി ഒഴിഞ്ഞുപോവാനുള്ള ഒഴിപ്പിക്കൽ പദ്ധതികൾ (Evacuation Plans) എന്നിവയും ആവിഷ്കരിച്ചു. ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ സഹകരണത്തോടെ വിവിധ സ്കൂളുകളിൽ മോക്ക് ഡ്രില്ലുകളും വിജയകരമായി സംഘടിപ്പിച്ച ശേഷമാണ് പദ്ധതി പൂർത്തീകരിച്ചത്.
ചടങ്ങിൽ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ.എ. ജോസഫ് സ്റ്റീഫൻ റോബി, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, റിലയൻസ് ഫൗണ്ടേഷൻ സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ (ഡിസാസ്റ്റർ മാനേജ്മെൻ്റ്) കെ. എൻ നഫാസ്, ധൻ ഫൗണ്ടേഷൻ പ്രോഗ്രാം കോഓഡിനേറ്റർ ഗൗരിപ്രിയ അജി, ഡിസ്ട്രിക്ട് ഹസാർഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ, ദുരന്ത നിവാരണം പ്ലാൻ കോർഡിനേറ്റർ കൃഷ്ണപ്രിയ എന്നിവരും വിവിധ വകുപ്പ് പ്രതിനിധികളും പ്രധാനാധ്യാപകരും പങ്കെടുത്തു.