സ്കൂൾ തുറക്കും മുൻപ് അറ്റകുറ്റപ്പണി തീർക്കണം; 35,000 രൂപ വീതം അനുവദിച്ച് എറണാകുളം ജില്ലാ പഞ്ചായത്ത്
പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി എറണാകുളം ജില്ലാ പഞ്ചായത്ത് സ്കൂളുകളുടെ അറ്റകുറ്റപ്പണികൾക്കായി തനത് ഫണ്ടിൽ നിന്നും 35,000 രൂപ വീതം അനുവദിച്ചു. ജൂൺ ഒന്നിന് മുൻപ് പണികൾ പൂർത്തിയാക്കാൻ പ്രസിഡന്റ് കെ. ജി രാധാകൃഷ്ണൻ നിർദ്ദേശം നൽകി.
സ്കൂൾ അറ്റകുറ്റപ്പണിക്ക് 35,000 രൂപ വീതം അനുവദിച്ച് എറണാകുളം ജില്ലാ പഞ്ചായത്ത്; ജൂൺ ഒന്നിനകം പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം
കൊച്ചി: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി എറണാകുളം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളുടെ അറ്റകുറ്റപ്പണികൾക്കായി 35,000 രൂപ വീതം അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി രാധാകൃഷ്ണൻ അറിയിച്ചു. കളക്ടറേറ്റ് പ്ലാനിങ് ഹാളിൽ വിളിച്ചുചേർത്ത സ്കൂൾ പ്രധാന അധ്യാപകരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നാണ് ഈ തുക ലഭ്യമാക്കുന്നത്.
സ്കൂളും പരിസരവും പൂർണ്ണമായും വൃത്തിയാക്കി സൂക്ഷിക്കണമെന്നും അറ്റകുറ്റപ്പണികളെല്ലാം ജൂൺ ഒന്നിന് മുൻപായി തന്നെ പൂർത്തിയാക്കണമെന്നും പ്രസിഡന്റ് നിർദ്ദേശിച്ചു. സ്കൂൾ തുറക്കുന്നതിന് മുൻപ് തന്നെ അധ്യാപകരുടെ താൽക്കാലിക ഒഴിവുകൾ നികത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പ്രധാന അധ്യാപകർക്ക് അദ്ദേഹം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിൻ്റ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ശ്രീദേവി മധു, പി. എ മുക്താർ, അംഗങ്ങളായ ഡോ. ജിന്റോ ജോൺ, ജൂബിള്‍ ജോർജ്, ബിനി ഷാജി, എം. എ. നിത്യ മോൾ, ബിന്ദു ജോർജ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. സിദ്ധീഖ്, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.