ഫാത്തിമ തഹ്‌ലിയയ്ക്ക് ചരിത്ര വിജയം മുസ്ലിം ലീഗിന്റെ ആദ്യ വനിതാ എംഎൽഎ
പേരാമ്പ്രയിൽ ഇടതുമുന്നണി കൺവീനർ ടി.പി രാമകൃഷ്ണനെ വീഴ്ത്തി ഫാത്തിമ തഹ്‌ലിയ. മുസ്ലിം ലീഗിന്റെ ആദ്യ വനിതാ എംഎൽഎ എന്ന ചരിത്ര നേട്ടം ഇനി തഹ്‌ലിയയ്ക്ക് സ്വന്തം.
പേരാമ്പ്രയിൽ വിപ്ലവം; ടി.പി രാമകൃഷ്ണനെ വീഴ്ത്തി ഫാത്തിമ തഹ്‌ലിയ; ലീഗിന് നിയമസഭയിൽ ആദ്യ വനിതാ എംഎൽഎ
കോഴിക്കോട്: കേരള രാഷ്ട്രീയത്തെ ഞെട്ടിച്ച അട്ടിമറി വിജയവുമായി പേരാമ്പ്രയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയ. ഇടതുമുന്നണി കൺവീനറും സിപിഎമ്മിന്റെ കരുത്തനായ നേതാവുമായ ടി.പി. രാമകൃഷ്ണനെ 5,087 വോട്ടുകൾക്കാണ് തഹ്‌ലിയ പരാജയപ്പെടുത്തിയത്. ഇതോടെ മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതാ എംഎൽഎ എന്ന റെക്കോർഡും ഫാത്തിമ തഹ്‌ലിയ സ്വന്തമാക്കി.
ചരിത്രം തിരുത്തി തഹ്‌ലിയ
അരനൂറ്റാണ്ടിനിടെ രണ്ടുതവണ മാത്രം യുഡിഎഫിനെ തുണച്ച മണ്ഡലത്തിലാണ് തഹ്‌ലിയ വിജയക്കൊടി പാറിച്ചത്. 1970-ൽ കെ.ജി. അടിയോടിയും 1977-ൽ ഡോ. കെ.സി. ജോസഫും ജയിച്ച ശേഷം പേരാമ്പ്ര എന്നും ഇടതുപക്ഷത്തിനൊപ്പമായിരുന്നു. കഴിഞ്ഞ തവണ 22,592 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ ടി.പി. രാമകൃഷ്ണൻ ജയിച്ച മണ്ഡലം തിരിച്ചുപിടിച്ചത് യുഡിഎഫിന് ഇരട്ടി മധുരമായി.
ചരിത്രവിജയം നേടിയതോടെ ഫാത്തിമ തഹ്‌ലിയ മന്ത്രിസഭയിലേക്ക് എത്തുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ലീഗ് സ്ഥാനാർത്ഥി പട്ടികയിലെ സർപ്രൈസ് പേരായിരുന്നു കോഴിക്കോട് കുറ്റിച്ചിറ കൗൺസിലർ കൂടിയായ ഫാത്തിമയുടേത്. പാണക്കാട് സാദിഖലി തങ്ങളുടെ ഈ തീരുമാനം ശരിവെക്കുന്നതായിരുന്നു പേരാമ്പ്രയിലെ ഫലം. എന്നാൽ പാറക്കൽ അബ്ദുള്ള, എം.എ. റസാഖ് തുടങ്ങിയ മുതിർന്ന നേതാക്കളും ജില്ലയിൽ നിന്ന് വിജയിച്ചതിനാൽ മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിൽ ചർച്ചകൾ സജീവമാണ്.
ലീഗിന്റെ മറ്റൊരു വനിതാ സ്ഥാനാർത്ഥിയായ ജയന്തി രാജൻ കൂത്തുപറമ്പിൽ ശക്തമായ പോരാട്ടത്തിനൊടുവിൽ പരാജയപ്പെട്ടു. ആർജെഡി സ്ഥാനാർത്ഥി പി.കെ. പ്രവീണിനോട് 1,286 വോട്ടുകൾക്കാണ് ജയന്തി തോറ്റത്. ലീഗിൽ നിന്ന് മത്സരിക്കുന്ന ആദ്യ മുസ്ലിം ഇതര വനിത എന്ന നിലയിൽ ജയന്തിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.