കടൽക്ഷോഭം രൂക്ഷം കെ.സി. വേണുഗോപാലും ജി. സുധാകരനും സന്ദർശനം നടത്തി, ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി
16 കുടുംബങ്ങളിലെ 56 അംഗങ്ങളാണ് ഈ ക്യാമ്പിൽ കഴിയുന്നത്. ക്യാമ്പിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം, മറ്റ് അടിയന്തര വൈദ്യസഹായങ്ങൾ എന്നിവ ലഭ്യമാക്കാൻ എല്ലാവിധ സവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
അമ്പലപ്പുഴയിൽ കടൽക്ഷോഭം രൂക്ഷം; കെ.സി. വേണുഗോപാലും ജി. സുധാകരനും സന്ദർശനം നടത്തി, ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി
അമ്പലപ്പുഴ: അമ്പലപ്പുഴ താലൂക്കിലെ തീരദേശങ്ങളിൽ രൂക്ഷമായ കടൽക്ഷോഭത്തെ തുടർന്ന് കെ.സി. വേണുഗോപാൽ എം.പിയും ജി. സുധാകരൻ എം.എൽ.എയും ജില്ലാ കളക്ടർ ഷാജി വി. നായരും നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകി.
കടലാക്രമണം രൂക്ഷമായ കാക്കാഴം തീരപ്രദേശത്തെ വീടുകൾ സന്ദർശിച്ച കെ.സി. വേണുഗോപാൽ എം.പി., തീരവാസികൾക്ക് ആവശ്യമായ അടിയന്തര സഹായങ്ങളും സുരക്ഷയും ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. രാവിലെ തുടങ്ങിയ സന്ദർശനങ്ങളിൽ ജി. സുധാകരൻ എം.എൽ.എ. കാക്കാഴം, പുറക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജം
കടൽക്ഷോഭത്തെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായി പായൽക്കുളങ്ങര ദേവീക്ഷേത്ര സദ്യാലയത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു പ്രവർത്തിക്കുന്നുണ്ട്. നിലവിൽ 16 കുടുംബങ്ങളിലെ 56 അംഗങ്ങളാണ് ഈ ക്യാമ്പിൽ കഴിയുന്നത്. ക്യാമ്പിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം, മറ്റ് അടിയന്തര വൈദ്യസഹായങ്ങൾ എന്നിവ ലഭ്യമാക്കാൻ എല്ലാവിധ സവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
സന്ദർശന സംഘത്തിൽ ജില്ലാ പഞ്ചായത്ത് അംഗം എ.ആർ. കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം. പുറക്കാട്, എഡിഎം സി. പ്രേംജി, ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) എസ്. ബിജു, തഹസിൽദാർ കെ.പി. സൂസി, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം സിനിയ ഷിഹാബ്, ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ തുടങ്ങിയ വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.