കണ്ണൂരിൽ നഴ്സുമാരുടെ സമരം ഒത്തുതീർന്നു ചർച്ച വിജയകരം

കണ്ണൂരിലെ സ്വകാര്യ ആശുപത്രി നഴ്സുമാർ രണ്ടു മാസമായി നടത്തിവന്ന സമരം ഒത്തുതീർന്നു. എം.എൽ.എയുടെയും കലക്ടറുടെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് തീരുമാനം.

കണ്ണൂരിൽ നഴ്സുമാരുടെ സമരം ഒത്തുതീർന്നു ചർച്ച വിജയകരം
നഴ്സുമാരുടെ പ്രതിനിധികളും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളുമായി ടി. ഒ മോഹനൻ എംഎൽഎ, ജില്ലാ കളക്ടർ പി വിഷ്ണുരാജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ച
കണ്ണൂരിൽ നഴ്സുമാരുടെ സമരം ഒത്തുതീർന്നു ചർച്ച വിജയകരം

കണ്ണൂരിലെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം ഒത്തുതീർന്നു; രണ്ട് മാസത്തെ അനിശ്ചിതത്വത്തിന് വിരാമം

കണ്ണൂർ: ശമ്പളവർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തിവന്ന സമരം ഒത്തുതീർന്നു. ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ (ഐ.എൻ.എ) നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് മാസമായി തുടർന്നുപോന്ന സമരമാണ് ഒടുവിൽ വിജയകരമായി പരിഹരിക്കപ്പെട്ടത്.

​കണ്ണൂർ എം.എൽ.എ ടി. ഒ മോഹനൻ, ജില്ലാ കലക്ടർ പി. വിഷ്ണുരാജ് എന്നിവരുടെ മധ്യസ്ഥതയിൽ ചൊവ്വാഴ്ച വൈകിട്ട് കലക്ടറുടെ ചേംബറിൽ വെച്ച് നടന്ന അനുരഞ്ജന ചർച്ചയിലാണ് സമരം ഒത്തുതീർപ്പാക്കാൻ ധാരണയായത്. ഇതോടെ രണ്ട് മാസമായി നീണ്ടുനിന്ന അനിശ്ചിതത്വത്തിനും ജില്ലയിലെ ആരോഗ്യമേഖലയിലുണ്ടായ പ്രതിസന്ധിക്കും പരിഹാരമായി.

​ജില്ലയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളായ ധനലക്ഷ്മി ആശുപത്രി, സ്പെഷ്യാലിറ്റി ആശുപത്രി, കിംസ് ആശുപത്രി, ഫാത്തിമ ആശുപത്രി, ആശിർവാദ് ആശുപത്രി എന്നിവയുടെ പ്രതിനിധികൾ ഒത്തുതീർപ്പ് കരാറിൽ ഒപ്പുവെച്ചു.

​കലക്ടറുടെ ചേംബറിൽ നടന്ന ചർച്ചയിൽ എ.ഡി.എം പി.എൻ പുരുഷോത്തമൻ, ഐ.എൻ.എ ജനറൽ സെക്രട്ടറി മുഹമ്മദ് ശിഹാബ് ഇ. എ, സംസ്ഥാന ജോയന്റ് സെക്രട്ടറി അനുപമ ഇ.കെ, ജില്ലാ പ്രസിഡണ്ട് സോഫിയ അബ്രഹാം എന്നിവർ നഴ്സുമാരെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

​ആശുപത്രി മാനേജ്മെന്റുകളെ പ്രതിനിധീകരിച്ച് സി. പി ആലിക്കുഞ്ഞി (ആശിർവാദ് ആശുപത്രി), എൻ. രാധാകൃഷ്ണൻ (കിംസ് ആശുപത്രി), ശിവദാസ് പി.സി (സ്പെഷ്യാലിറ്റി ആശുപത്രി), ആദിൽ നൗഷാദ് (ഫാത്തിമ ആശുപത്രി), കൃഷ്ണപ്രസാദ് പി (ധനലക്ഷ്മി ആശുപത്രി) എന്നിവരും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും ചർച്ചയിൽ ഭാഗമായി. നഴ്സുമാർ ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾ അനുഭാവപൂർവ്വം നടപ്പിലാക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ ഉറപ്പുനൽകിയിട്ടുണ്ട്.