8 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
കറുകുറ്റിയിൽ റയിൽവേ ട്രാക്കിന് സമീപത്ത് വച്ച് 8 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി അങ്കമാലി പോലീസിന്റെ പിടിയിലായി
8 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി കറുകുറ്റിയിൽ പിടിയിൽ; 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി റൂറൽ പോലീസിന്റെ വൻ വേട്ട
അങ്കമാലി: റയിൽവേ ട്രാക്കിന് സമീപത്ത് വച്ച് 8 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസിന്റെ പിടിയിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല (47) യെയാണ് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘവും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. 'ഓപ്പറേഷൻ തൂഫാൻ' എന്ന പ്രത്യേക പരിശോധനയുടെ ഭാഗമായാണ് അറസ്റ്റ്.
അങ്കമാലി, ആലുവ റെയിൽവേ സ്റ്റേഷനുകളിൽ റൂറൽ പോലീസ് പരിശോധന കർശനമാക്കിയതോടെ ട്രെയിനിൽ കഞ്ചാവ് കടത്തുന്ന സംഘം ഇയാൾക്ക് ട്രാക്കിന് സമീപത്ത് വെച്ച് കഞ്ചാവ് അടങ്ങിയ ബാഗ് എറിഞ്ഞു കൊടുക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഞ്ചാവ് കൈപ്പറ്റുന്നതിനായി ഇയാൾ റെയിൽവേ ട്രാക്കിനോട് ചേർന്ന് മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
ഒഡീഷയിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് ഒരു കിലോയ്ക്ക് 30,000 രൂപ നിരക്കിലാണ് ഇയാൾ പ്രാദേശികമായി വിൽപ്പന നടത്തിയിരുന്നത്. ഇയാൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന റാക്കറ്റിനെക്കുറിച്ചും ഇയാളിൽ നിന്ന് ലഹരിവസ്തുക്കൾ വാങ്ങുന്നവരെക്കുറിച്ചും പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിയിലായ സോനാ മൊല്ല മുൻപും ലഹരി കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. 2022-ൽ 52 ഗ്രാം ഹെറോയിനുമായി ഇയാളെ പെരുമ്പാവൂർ എക്സൈസ് പിടികൂടിയിരുന്നു.
പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, ആലുവ ഡിവൈഎസ്പി ബൈജു പൗലോസ്, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ബിനു കുമാർ സി, എസ്.ഐ സുനിൽ എസ്, എ.എസ്.ഐമാരായ പി.എ അബ്ദുൽ മനാഫ്, ടി.ആർ രാജീവ്, സീനിയർ സി.പി.ഒമാരായ ടി.എ അഫ്സൽ, ബെന്നി ഐസക്ക്, റോബിൻ ജോയ്, കെ.ആർ മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

