വ്യാജ ലോട്ടറി നൽകി പണവും ടിക്കറ്റും കവർന്നു തട്ടിപ്പുകാരൻ പിടിയിലായപ്പോൾ പുറത്തുവന്നത് 13 കേസുകൾ
വ്യാജ ലോട്ടറി ടിക്കറ്റ് നൽകി പണവും പുതിയ ടിക്കറ്റുകളും കബളിപ്പിച്ചെടുത്ത കേസിൽ 56 കാരനായ പുനലൂർ സ്വദേശി ഷാജിയെ കാലടി പോലീസ് അറസ്റ്റ് ചെയ്തു.
ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിപ്പ്: പതിമൂന്ന് കേസുകളിൽ പ്രതിയായ മധ്യവയസ്കൻ കാലടിയിൽ പിടിയിൽ
കാലടി: ലോട്ടറി ടിക്കറ്റിലെ നമ്പറുകളിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ കരുവാലൂർ വെച്ചമ്പു ബ്ലാത്തൂർ വീട്ടിൽ ഷാജി (56) നെയാണ് കാലടി പോലീസ് പിടികൂടിയത്. നീലീശ്വരം കമ്പനിപ്പടിയിൽ ലോട്ടറി കച്ചവടം നടത്തുന്ന എളമ്പകപ്പിള്ളി സ്വദേശിയെ കബളിപ്പിച്ചാണ് ഇയാൾ പണം തട്ടിയത്.
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലോട്ടറി ടിക്കറ്റിലെ നമ്പറുകൾ തിരുത്തി 5,000 രൂപ സമ്മാനം ലഭിച്ചെന്ന് ലോട്ടറി വിൽപ്പനക്കാരനെ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് സമ്മാനത്തുകയ്ക്ക് പകരമായി 2,300 രൂപയുടെ പുതിയ ലോട്ടറി ടിക്കറ്റുകളും 2,700 രൂപ പണമായും ഇയാൾ വാങ്ങി കടന്നുകളഞ്ഞു.
സംഭവത്തിന് ശേഷം നടന്ന ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് സംഘം വലയിലാക്കിയത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി തട്ടിപ്പ് കേസുകൾ നിലവിലുണ്ട്. കൊട്ടാരക്കര, ചടയമംഗലം, പാരിപ്പിള്ളി, പൂയപ്പള്ളി, കൊട്ടിയം, കായംകുളം, എറണാകുളം സൗത്ത് എന്നീ പോലീസ് സ്റ്റേഷൻ അതിർത്തികളിൽ മാത്രം 13-ഓളം കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
എസ്.എച്ച്.ഒ എ. അജ്മൽ, സബ് ഇൻസ്പെക്ടർ അജി.പി. നായർ, എ.എസ്.ഐ മനോജ് കുമാർ, സീനിയർ സി.പി.ഒ രജിത്ത് രാജൻ, സി.പി.ഒ മാരായ കെ.ആർ. ധനേഷ്, ഷിജോ പോൾ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.