പ്രതിഷേധങ്ങൾ വകവെക്കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വോട്ട് ചെയ്തു പ്രതിഷേധങ്ങൾ വകവെച്ചില്ല, ഒളിവ് സംബന്ധിച്ച ചോദ്യങ്ങളോട് മറുപടിയില്ല
രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വോട്ട് ചെയ്തു; പ്രതിഷേധങ്ങൾ വകവെച്ചില്ല, ഒളിവ് സംബന്ധിച്ച ചോദ്യങ്ങളോട് മറുപടിയില്ല
പാലക്കാട്: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. തനിക്കെതിരെ ഉയര്‍ന്ന വന്‍ പ്രതിഷേധങ്ങളും കൂവലുകളും വകവെക്കാതെയാണ് അദ്ദേഹം ബൂത്തിൽ എത്തിയത്.
പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ബൂത്ത് നമ്പർ രണ്ടിലാണ് രാഹുൽ വോട്ട് ചെയ്ത് മടങ്ങിയത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം, തനിക്കെതിരെ പറഞ്ഞതും തനിക്ക് അനുകൂലമായി പറഞ്ഞതും കോടതിയുടെ മുൻപാകെയുണ്ടെന്നും കോടതി തീരുമാനിക്കട്ടേയെന്നും അറിയിച്ചു.
തനിക്ക് പറയാനുള്ളതെല്ലാം കോടതിയിൽ പറയുമെന്നും സത്യം ജയിക്കുമെന്നും രാഹുൽ വ്യക്തമാക്കി. ഒരു ജനാധിപത്യ രാജ്യത്തെ പൗരനെന്ന നിലയിൽ തനിക്കെതിരെയുള്ള കാര്യങ്ങളും കോടതിയിൽ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇതിനപ്പുറം ഇപ്പോൾ ഒന്നും പറയാൻ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, അടുത്തിടെ ഒളിവില്‍ പോയതു സംബന്ധിച്ച ചോദ്യത്തോട് മറുപടി പറയാൻ അദ്ദേഹം തയ്യാറായില്ല. മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ആവർത്തിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാൻ വിസമ്മതിച്ചു. താൻ പാലക്കാട് തന്നെയുണ്ടാവുമെന്നും വരും ദിവസങ്ങളിൽ അത് മനസ്സിലാകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

