ശബരിമല സ്വർണ്ണക്കൊള്ള: എ. പത്മകുമാറിന് ജാമ്യം കുറ്റപത്രം വൈകിയതോടെ ഇന്ന് ജയിൽ മോചിതനാകും
ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലെ കട്ടിളപ്പാളികൾ കടത്തിയ കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചു. പ്രത്യേക അന്വേഷണസംഘം (SIT) സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് നടപടി
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണപ്പാളികൾ കടത്തിയ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ എ. പത്മകുമാറിന് സ്വാഭാവിക ജാമ്യം. പ്രത്യേക അന്വേഷണസംഘം (SIT) നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ പത്മകുമാർ ഇന്ന് ജയിൽ മോചിതനാകും.
ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണപ്പാളികൾ കടത്തിയതിനൊപ്പം നേരത്തെ കട്ടിളപ്പാളി കടത്തിയ കേസിലും പത്മകുമാറിന് ജാമ്യം ലഭിച്ചിരുന്നു. കേസിൽ എട്ടാം പ്രതിയായ പത്മകുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരിക്കെ നടന്ന കവർച്ചയിൽ നേരിട്ട് അറിവുണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള അടുത്ത ബന്ധവും ഗൂഢാലോചനയിലെ പങ്കും ചൂണ്ടിക്കാട്ടിയാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത്.
സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും മുൻ കോന്നി എം.എൽ.എയുമായ പത്മകുമാറിന്റെ അറസ്റ്റ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ, അന്വേഷണ സംഘത്തിന് കുറ്റപത്രം നൽകുന്നതിൽ ഉണ്ടായ കാലതാമസം പ്രതികൾക്ക് തുണയായി. കേസിലെ മറ്റ് പ്രതികളായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, എൻ. വാസു, സുധീഷ് കുമാർ തുടങ്ങിയവർ നേരത്തെ സമാന രീതിയിൽ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു

