പൊലീസ് ജീപ്പ് ഇടിച്ചുതകർത്ത പ്രതി തെങ്കാശിയിൽ പിടിയിൽ

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പൊലീസ് ജീപ്പ് ഇടിച്ചുതകർക്കുകയും ഉദ്യോഗസ്ഥരെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രധാന പ്രതി പിടിയിൽ

പൊലീസ് ജീപ്പ് ഇടിച്ചുതകർത്ത പ്രതി തെങ്കാശിയിൽ പിടിയിൽ
പൊലീസ് ജീപ്പ് ഇടിച്ചുതകർത്ത പ്രതി തെങ്കാശിയിൽ പിടിയിൽ

​ക്ഷേത്രോത്സവത്തിനിടെ പൊലീസ് ജീപ്പ് ഇടിച്ചുതകർത്ത പ്രതി തെങ്കാശിയിൽ പിടിയിൽ

​പത്തനാപുരം: പിടവൂർ പുത്തൻകാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പൊലീസ് ജീപ്പ് ഇടിച്ചുതകർക്കുകയും ഉദ്യോഗസ്ഥരെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രധാന പ്രതി പിടിയിൽ. പിടവൂർ സ്വദേശി സജീവ് (ദേവൻ) ആണ് തെങ്കാശിയിൽ വെച്ച് പത്തനാപുരം പൊലീസിന്റെ പിടിയിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കഴിഞ്ഞ ദിവസമാണ് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

​സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:

ജനുവരി 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സജീവും പിതൃസഹോദര പുത്രനും ക്ഷേത്രം പ്രസിഡന്റുമായ ഉണ്ണിയും തമ്മിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് മുതൽ നിലനിന്നിരുന്ന രാഷ്ട്രീയ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഉത്സവ ദിവസം നായയുമായി ജീപ്പിലെത്തിയ സജീവ് ഉണ്ണിയുമായി വാക്കേറ്റമുണ്ടാക്കി. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് ഇയാളെ അവിടെ നിന്നും മടക്കി അയച്ചു.

​എന്നാൽ അല്പസമയത്തിന് ശേഷം മാരകായുധങ്ങളുമായി മടങ്ങിയെത്തിയ സജീവ്, സമീപത്തെ പുരയിടത്തിൽ പാർക്ക് ചെയ്തിരുന്ന ഉണ്ണിയുടെ രണ്ട് വാഹനങ്ങൾ അടിച്ചുതകർത്തു. വിവരമറിഞ്ഞ് പൊലീസ് എത്തിയതോടെ തന്റെ ജീപ്പ് ഉപയോഗിച്ച് പൊലീസ് വാഹനത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയിൽ പൊലീസ് ജീപ്പിന്റെ ഒരു വശം പൂർണ്ണമായും തകർന്നു. സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.

​സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതിയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സജീവിനെതിരെ മുൻപും നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.