പെരുമ്പാവൂരിൽ ബൈക്ക് മാറ്റിവെക്കാൻ പറഞ്ഞതിന് കടയുടമയ്ക്കും മകനും നേരെ ക്രൂരമായ ആക്രമണം രണ്ടുപേർ പിടിയിൽ
പെരുമ്പാവൂർ പി.പി റോഡിൽ കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്ത ബൈക്ക് മാറ്റാൻ പറഞ്ഞതിന് കടയുടമയെയും മകനെയും കല്ലുകൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കടയുടമയെയും മകനെയും തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച കേസ്: പെരുമ്പാവൂരിൽ രണ്ടുപേർ പോലീസ് പിടിയിൽ
പെരുമ്പാവൂർ: പി.പി റോഡ് ഭാഗത്ത് കടയുടമയെയും മകനെയും തലയ്ക്ക് കല്ലു കൊണ്ടിടിച്ച് ക്രൂരമായി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേരെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. വെങ്ങോല കൊല്ലഞ്ഞാലിൽ വീട്ടിൽ വിനീഷ് (40), തുരുത്തിപ്പറമ്പ് സ്വദേശി അഖിൽ (30) എന്നിവരാണ് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പോലീസിന്റെ വലയിലായത്. കേസിൽ ഉൾപ്പെട്ട പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികളിലൊരാളുടെ ബൈക്ക് പരിക്കേറ്റവരുടെ കടയുടെ മുന്നിൽ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. വഴി തടസ്സപ്പെടുത്തുന്ന രീതിയിൽ വെച്ചിരുന്ന ബൈക്ക് അവിടെനിന്ന് മാറ്റാൻ കടയുടമ ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള വിരോധം മൂലം മൂന്നംഗ സംഘം കടയുടമയെയും മകനെയും കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
പെരുമ്പാവൂർ എ.എസ്.പി ഹർദ്ദിക് മീണയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐ ജോജോ ജോർജ്, എ.എസ്.ഐമാരായ സുബൈർ എം.ബി, ബാബു കുര്യാക്കോസ്, ഷൈനി മാത്യു, സീനിയർ സി.പി.ഒ രജിത് രാജൻ, സി.പി.ഒമാരായ നജ്മി, സിബിൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരാൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.