ജനനായകൻ
സിനിമാലോകം കാത്തിരുന്ന ആ പ്രഖ്യാപനംജനനായകൻ ട്രെയ്‌ലർ പുറത്ത്
സിനിമാലോകം കാത്തിരുന്ന ആ പ്രഖ്യാപനം; 'ജനനായകൻ' ട്രെയ്‌ലർ പുറത്ത്: ദളപതിയുഗം ചരിത്രത്തിലേക്ക്
ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു യുഗത്തിന് തിരശ്ശീല വീഴുന്നു. ദളപതി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമായ 'ജനനായകന്റെ' ഔദ്യോഗിക ട്രെയ്‌ലർ പുറത്തിറങ്ങി. റിലീസ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ ദശലക്ഷക്കണക്കിന് കാഴ്ചക്കാരുമായി സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് ഈ ദൃശ്യാവിഷ്കാരം. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സമാനതകളില്ലാത്ത ഒരു സിനിമാ യാത്രയ്ക്കാണ് ഇതോടെ ഔദ്യോഗികമായ വിരാമമാകുന്നത്.
വിജയുടെ താരപ്രഭയും അഭിനയമികവും ഒത്തുചേരുന്ന ഒരു കംപ്ലീറ്റ് മാസ് എന്റർടൈനറാണ് ചിത്രമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയവും ജനകീയ വികാരങ്ങളും കോർത്തിണക്കിയാണ് എച്ച്. വിനോദ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പിന് മുന്നോടിയായി വിജയ് ചെയ്യുന്ന സിനിമയായതിനാൽ ആരാധകർക്കിടയിൽ വൻ ആവേശമാണ് 'ജനനായകൻ' സൃഷ്ടിച്ചിരിക്കുന്നത്. ആഗോളതലത്തിൽ ചിത്രത്തിന്റെ പ്രീ-ബുക്കിങ്ങിലും വലിയ മുന്നേറ്റമാണ് ദൃശ്യമാകുന്നത്.
കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ നിർമിക്കുന്ന ചിത്രം ജനുവരി 9-ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തും. ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, മമിത ബൈജു തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സത്യൻ സൂര്യനാണ് ഛായാഗ്രഹണം. ഒരു നടൻ എന്നതിലുപരി ഒരു തലമുറയുടെ വികാരമായി മാറിയ ദളപതിക്ക് നൽകാവുന്ന ഏറ്റവും മികച്ച യാത്രാമൊഴിയാകും 'ജനനായകൻ' എന്നാണ് സിനിമാ നിരീക്ഷകർ വിലയിരുത്തുന്നത്.

