ഗജരാജപ്രൗഢിയിൽ തൃശൂർ പൂരം പാറമേക്കാവിന്റെ തിടമ്പേറ്റാൻ തൃക്കടവൂർ ശിവരാജു എത്തുന്നു

തൃശൂർ പൂരത്തിന് ഏപ്രിൽ 20 ന് കൊടിയേറും. തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങളിലെ ചടങ്ങുകൾ, വെടിക്കെട്ട്, കുടമാറ്റം, തൃക്കടവൂർ ശിവരാജുവിന്റെ സാന്നിധ്യം തുടങ്ങി പൂരവിശേഷങ്ങൾ വായിക്കാം

ഗജരാജപ്രൗഢിയിൽ തൃശൂർ പൂരം പാറമേക്കാവിന്റെ തിടമ്പേറ്റാൻ തൃക്കടവൂർ ശിവരാജു എത്തുന്നു
തൃശൂർ പൂരത്തിന് ഏപ്രിൽ 20-ന് കൊടിയേറും. തിരുവമ്പാടി - പാറമേക്കാവ് ക്ഷേത്രങ്ങളിലെ ചടങ്ങുകൾ, വെടിക്കെട്ട്, കുടമാറ്റം, തൃക്കടവൂർ ശിവരാജുവിന്റെ സാന്നിധ്യം

തൃശൂർ പൂരം: ആവേശപ്പൂരത്തിന് 20-ന് കൊടിയേറും; തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ ഒരുങ്ങി, തിടമ്പേറ്റാൻ തൃക്കടവൂർ ശിവരാജു

​തൃശൂർ: നാടും നഗരവും പൂരലഹരിയിലേക്ക്. ലോകപ്രശസ്തമായ തൃശൂർ പൂരത്തിന് ഏപ്രിൽ 20-ന് കൊടിയേറും. പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും അന്നേദിവസം കൊടിമുറപ്രകാരം കൊടിയേറ്റം നടക്കും. ഏപ്രിൽ 26-നാണ് ഈ വർഷത്തെ തൃശൂർ പൂരം.

​കൊടിയേറ്റ ചടങ്ങുകൾ

​തിരുവമ്പാടി ക്ഷേത്രത്തിൽ 20-ന് രാവിലെ 11-നും 11.30-നും ഇടയിലാണ് കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ ഉയർത്തുന്നതോടെ പൂരത്തിന് ഔദ്യോഗിക തുടക്കമാകും. തുടർന്ന് ഉച്ചയ്ക്ക് 3-ന് തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റി പൂരപ്പുറപ്പാട് നടക്കും. നായ്ക്കനാലിലും നടുവിലാലിലും നീല, മഞ്ഞ പൂരപ്പതാകകൾ ഉയർത്തും.

​പാറമേക്കാവ് ക്ഷേത്രത്തിൽ 11.30-നാണ് കൊടിയേറ്റം. വലിയപാണിക്ക് ശേഷം ഭഗവതിയെ സാക്ഷിയാക്കി സിംഹമുദ്രയുള്ള കൊടിക്കൂറ ഉയർത്തും. തുടർന്ന് പാറമേക്കാവ് കാശിനാഥൻ ഭഗവതിയുടെ തിടമ്പേറ്റി അഞ്ച് ആനകളുടെ അകമ്പടിയോടെ എഴുന്നള്ളത്ത് നടക്കും. എട്ട് ഘടക ക്ഷേത്രങ്ങളിലും വിവിധ സമയങ്ങളിലായി കൊടിയേറ്റം നടക്കും.

​പ്രധാന ആകർഷണങ്ങൾ

​ഏപ്രിൽ 24: സാംപിൾ വെടിക്കെട്ട് (രാത്രി 7-ന്), ആനച്ചമയ പ്രദർശന തുടക്കം.

​ഏപ്രിൽ 25: നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലെ തെക്കേഗോപുര നട തുറക്കുന്നതോടെ പൂരം വിളംബരം.

​ഏപ്രിൽ 26 (പൂരം നാൾ): ഘടക പൂരങ്ങളുടെ വരവ്, മഠത്തിൽവരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം, പുലർച്ചെ പ്രധാന വെടിക്കെട്ട്.

​ഏപ്രിൽ 27: പകൽ പൂരം, ഉപചാരം ചൊല്ലി പിരിയൽ, കൊടിയിറക്കം.

​തിടമ്പേറ്റാൻ തൃക്കടവൂർ ശിവരാജു

​ഇത്തവണത്തെ പൂരത്തിന് ആനപ്രേമികളുടെ ആവേശമായ തൃക്കടവൂർ ശിവരാജു പാറമേക്കാവ് വിഭാഗത്തിനായി തിടമ്പേറ്റും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഏറ്റവും ഉയരമുള്ള ഈ ഗജവീരൻ ആദ്യമായാണ് പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. രാത്രി പൂരത്തിന് കാശിനാഥനും പകൽ പൂരത്തിന് എറണാകുളം ശിവകുമാറും പാറമേക്കാവിനായി അണിനിരക്കും.