ചിത്രീകരണത്തിനിടെ നടൻ വിനായകന് പരുക്ക്
ആട് 3 ചിത്രീകരണത്തിനിടെ നടൻ വിനായകന് പരുക്ക് ആറാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചു
'ആട് 3' ചിത്രീകരണത്തിനിടെ നടൻ വിനായകന് പരുക്ക്; ആറാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചു
കൊച്ചി: 'ആട് 3' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ നടൻ വിനായകന് സാരമായ പരുക്ക്. തൊടുപുഴയിൽ വെച്ച് നടന്ന സംഘട്ടനരംഗത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. കഴുത്തിലെയും തോളിലെയും പേശികൾക്കും ഞരമ്പുകൾക്കും ക്ഷതമേറ്റതിനെ തുടർന്ന് ഡോക്ടർമാർ അദ്ദേഹത്തിന് ആറാഴ്ചത്തെ പൂർണ്ണ വിശ്രമം നിർദ്ദേശിച്ചു.
ജീപ്പ് ഉൾപ്പെടുന്ന ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ ശനിയാഴ്ചയായിരുന്നു അപകടം. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് വിനായകൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് നടത്തിയ എം.ആർ.ഐ (MRI) സ്കാനിങ്ങിലാണ് ഞരമ്പുകൾക്കും പേശികൾക്കും പരുക്കേറ്റതായി കണ്ടെത്തിയത്.
"കഴുത്തിലെ ഞരമ്പുകൾക്ക് ക്ഷതമേറ്റ വിവരം നേരത്തെ അറിഞ്ഞത് നന്നായി, വൈകിയെങ്കിൽ ശരീരം പൂർണ്ണമായും തളർന്നു പോകുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു," എന്ന് താരം പ്രതികരിച്ചു. നിലവിൽ ചികിത്സയിലുള്ള താരം വിശ്രമത്തിനായി വീട്ടിലേക്ക് മടങ്ങും. പരുക്കിനെത്തുടർന്ന് സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചതായാണ് സൂചന.

