എരുമേലിയിൽ 64 ലക്ഷം രൂപയും വിദേശ കറൻസിയുമായി യുവാവ് പിടിയിൽ കുഴൽപ്പണമെന്ന് സംശയം
കോട്ടയം എരുമേലിയിൽ രേഖകളില്ലാത്ത 64 ലക്ഷം രൂപയും മലേഷ്യൻ കറൻസിയുമായി മൊബൈൽ ഷോപ്പ് ഉടമ അബ്ദുൾ ഷുക്കൂർ പിടിയിലായി. ബെംഗളൂരുവിൽ നിന്നാണ് പണം എത്തിച്ചതെന്ന് പോലീസ്.
എരുമേലിയിൽ രേഖകളില്ലാത്ത 64 ലക്ഷം രൂപയുമായി മൊബൈൽ ഷോപ്പ് ഉടമ പിടിയിൽ; മലേഷ്യൻ കറൻസിയും കണ്ടെടുത്തു
കോട്ടയം: എരുമേലിയിൽ രേഖകളില്ലാത്ത ലക്ഷക്കണക്കിന് രൂപയുമായി യുവാവ് പോലീസ് പിടിയിൽ. എരുമേലി സ്വദേശിയും മൊബൈൽ ഷോപ്പ് ഉടമയുമായ അബ്ദുൾ ഷുക്കൂറിനെയാണ് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് (DANSAF) ടീം പിടികൂടിയത്. ഇയാളിൽ നിന്ന് 64 ലക്ഷം ഇന്ത്യൻ രൂപയും, ഏകദേശം 11 ലക്ഷം രൂപ മൂല്യം വരുന്ന മലേഷ്യൻ കറൻസിയും പോലീസ് കണ്ടെടുത്തു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇത്രയും വലിയ തുക കടത്തിയത് പോലീസ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ബെംഗളൂരുവിൽ നിന്നാണ് പണം എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. ബെംഗളൂരുവിൽ നിന്നും പാലായിൽ എത്തിച്ച പണം, അവിടെ നിന്ന് കെഎസ്ആർടിസി ബസിലാണ് എരുമേലിയിലേക്ക് കൊണ്ടുവന്നത്.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷുക്കൂർ വലയിലായത്. പണത്തിന്റെ ഉറവിടത്തെക്കുറിച്ചോ ഇത് എന്തിനുവേണ്ടിയാണ് എത്തിച്ചതെന്നോ ഉള്ള കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പിടിച്ചെടുത്ത പണം കോടതിയിൽ ഹാജരാക്കുമെന്നും മറ്റ് ഏജൻസികളെ വിവരം അറിയിക്കുമെന്നും പോലീസ് വ്യക്തമാക്കി.

