വിമർശനവുമായി വിചാരണ കോടതി
നടിയെ ആക്രമിച്ച കേസ് അഡ്വ. ടി.ബി. മിനിക്കെതിരെ വിചാരണ കോടതിയുടെ രൂക്ഷ വിമർശനം
നടിയെ ആക്രമിച്ച കേസ്: അഡ്വ. ടി.ബി. മിനിക്കെതിരെ വിചാരണ കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനിക്കെതിരെ കടുത്ത വിമർശനവുമായി വിചാരണ കോടതി. കോടതി നടപടികളിൽ അഭിഭാഷക പുലർത്തുന്ന നിസ്സംഗതയെയും കോടതിക്ക് പുറത്ത് നടത്തുന്ന പ്രസ്താവനകളെയും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമർശം.
വിചാരണാ വേളയിൽ കേവലം പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയതെന്ന് കോടതി നിരീക്ഷിച്ചു. ഹാജരാകുന്ന ദിവസങ്ങളിൽ തന്നെ പരമാവധി അരമണിക്കൂർ മാത്രമാണ് ഇവർ കോടതിയിൽ ഇരിക്കാറുള്ളത്. ഈ സമയമാകട്ടെ ഉറങ്ങുകയാണ് പതിവെന്നും കോടതി വിമർശിച്ചു. കോടതിയെ ഒരു വിശ്രമസ്ഥലമായാണ് അഭിഭാഷക കാണുന്നതെന്നും കോടതി കുറ്റപ്പെടുത്തി.
കോടതി നടപടികളിൽ കൃത്യമായി പങ്കെടുക്കാതെ, പുറത്തിറങ്ങി കോടതി ചില കാര്യങ്ങൾ കേട്ടില്ലെന്നോ പരിഗണിച്ചില്ലെന്നോ പറയുന്നത് ശരിയല്ലെന്നും വിചാരണ കോടതി വ്യക്തമാക്കി. കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ഈ അപ്രതീക്ഷിത പ്രതികരണം. ഇന്നും അഭിഭാഷക കോടതിയിൽ ഹാജരായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. കേസിൽ വിധി വന്നതിന് പിന്നാലെ വിവിധ ചാനൽ ചർച്ചകളിലും പൊതുവേദികളിലും അഡ്വ. ടി.ബി. മിനി കോടതിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു

