വിവാഹവാഗ്ദാനം നൽകി പീഡനം; സഹസംവിധായകൻ ജോജോ കുരിശിങ്കലിനെതിരെ പൊലീസ് കേസെടുത്തു
മോഡലിനെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സഹസംവിധായകൻ ജോജോ കുരിശിങ്കലിനെതിരെ മരട് പൊലീസ് കേസെടുത്തു.
വിവാഹവാഗ്ദാനം നൽകി പീഡനം: സിനിമ സഹസംവിധായകൻ ജോജോ കുരിശിങ്കലിനെതിരെ കേസ്
കൊച്ചി: വിവാഹവാഗ്ദാനം നൽകി മോഡലിനെ പീഡിപ്പിച്ചെന്ന പരാതിയിൽ സിനിമ സഹസംവിധായകൻ ജോജോ കുരിശിങ്കലിനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം മരട് പൊലീസാണ് യുവതിയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. താൻ വിവാഹമോചിതനാണെന്നും യുവതിയെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നും ജോജോ വിശ്വസിപ്പിച്ചിരുന്നു. യുവതിയുടെ കുടുംബാംഗങ്ങളുമായി അടുത്ത ബന്ധം സ്ഥാപിച്ച ശേഷമാണ് പീഡനം നടന്നത്. ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചതായും പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് ജോജോ പിന്മാറിയതായും യുവതി പൊലീസിനോട് പറഞ്ഞു.
രണ്ടാഴ്ച മുൻപാണ് യുവതി മരട് പൊലീസിൽ പരാതി നൽകിയത്. പ്രാഥമിക അന്വേഷണങ്ങൾക്കും യുവതിയുടെ മൊഴി രേഖപ്പെടുത്തലിനും ശേഷം ബുധനാഴ്ച പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. യുവതിയുടെ വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി.
മുൻപും ക്രിമിനൽ കേസുകൾ
ജോജോ കുരിശിങ്കൽ മുൻപും ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പത്തനാപുരം വനംവകുപ്പ് റേഞ്ച് ഓഫിസിൽ ഇയാൾക്കെതിരെ നിലവിൽ കേസുണ്ട്. നെടുംപാറ വനമേഖലയിൽ അതിക്രമിച്ചു കയറി കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിലാണ് വനംവകുപ്പ് ഇയാൾക്കെതിരെ നേരത്തെ നടപടിയെടുത്തത്. സംഭവത്തിൽ മരട് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

