കേരള ബജറ്റ് 2026: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് വൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത
മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്ന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ മിഷൻ സമുദ്ര , ക്ഷേമ പെൻഷൻ വർധന, ശമ്പള പരിഷ്കരണം തുടങ്ങിയ വൻ പ്രഖ്യാപനങ്ങൾ കേരളം കാത്തിരിക്കുന്നു.
കേരള ബജറ്റ് 2026: യുഡിഎഫ് സർക്കാരിന്റെ ആദ്യ പുതുക്കിയ ബജറ്റ് ഇന്ന്; 'മിഷൻ സമുദ്ര'വും ജീവനക്കാരുടെ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരo: സംസ്ഥാനത്ത് പുതുതായി അധികാരമേറ്റ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 9 മണിക്ക് നിയമസഭയിൽ അവതരിപ്പിക്കും. ധനകാര്യ വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി വി.ഡി.സതീശനാണ് ബജറ്റ് സഭയിൽ സമർപ്പിക്കുന്നത്. കഴിഞ്ഞ സർക്കാർ ജനുവരി 29-ന് അവതരിപ്പിച്ച ബജറ്റിൽ ആവശ്യമായ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും വരുത്തിയുള്ള ഒരു പുതുക്കിയ ബജറ്റായിരിക്കും ഇത്.
കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനം പ്രതീക്ഷിച്ചിരുന്ന റവന്യു കമ്മി ഗ്രാന്റ് ഉൾപ്പെടെയുള്ള ധനസഹായങ്ങൾ പൂർണ്ണമായി ലഭിച്ചിട്ടില്ലെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിൽ, സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനം വർദ്ധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള കർശനമായ നിർദ്ദേശങ്ങളും പദ്ധതികളും ബജറ്റിൽ ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.
വമ്പൻ പ്രഖ്യാപനങ്ങളും ജനപ്രിയ പദ്ധതികളും
തീരദേശ മേഖലയുടെ വികസനം ലക്ഷ്യമിട്ടുള്ള 'മിഷൻ സമുദ്ര' ഉൾപ്പെടെയുള്ള വമ്പൻ പദ്ധതികളുടെ പ്രഖ്യാപനം ഈ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകൂടാതെ പൊതുജനങ്ങൾക്കും സർക്കാർ ജീവനക്കാർക്കും ഏറെ പ്രതീക്ഷ നൽകുന്ന നിരവധി പ്രഖ്യാപനങ്ങൾക്ക് കേരളം കാത്തിരിക്കുകയാണ്:
സർക്കാർ ജീവനക്കാർക്ക് ആശ്വാസം: ജീവനക്കാരുടെ ക്ഷാമബത്ത (DA) വർധന, ശമ്പള പരിഷ്കരണം എന്നിവ സംബന്ധിച്ച നിർണായക പ്രഖ്യാപനങ്ങൾ.
ക്ഷേമ പദ്ധതികൾ: സാമൂഹ്യ ക്ഷേമ പെൻഷനുകളുടെ വർദ്ധനവും, തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന 'ഇന്ദിര ഗാരന്റികൾ' നടപ്പിലാക്കുന്നതിനുള്ള കൃത്യമായ പദ്ധതികളും.
ഭൂനിയമ പരിഷ്കരണം: സംസ്ഥാനത്തെ നിലവിലുള്ള ഭൂനിയമങ്ങളിൽ കാലോചിതമായ പൊളിച്ചെഴുത്തുകൾ നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ.
കിഫ്ബി (KIIFB): മുൻ സർക്കാർ വിഭാവനം ചെയ്ത കിഫ്ബിയുടെ തുടർപ്രവർത്തനങ്ങൾ എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ചുള്ള വ്യക്തമായ സൂചനകളും ഇന്നത്തെ ബജറ്റിൽ നിന്ന് അറിയാൻ സാധിക്കും.
പുതിയ സർക്കാരിന്റെ വികസന കാഴ്ചപ്പാടുകളും ജനപ്രിയ പ്രഖ്യാപനങ്ങളും നിറഞ്ഞ ബജറ്റിലെ വിസ്മയങ്ങൾക്കായി കാതോർത്തിരിക്കുകയാണ് ഇപ്പോൾ കേരളക്കര.