മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് കടത്തി ലൈംഗിക പീഡനം കൊച്ചിയിൽ രണ്ട് യുവതികൾ അറസ്റ്റിൽ
മോഡലിങ്ങിന്റെ മറവിൽ യുവതിയെ ദുബായിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് യുവതികളെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. അന്തർസംസ്ഥാന സെക്സ് റാക്കറ്റാണ് ഇതിന് പിന്നിലെന്ന് പൊലീസ്.
മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് കടത്തി ലൈംഗിക പീഡനം; കൊച്ചിയിൽ രണ്ട് യുവതികൾ അറസ്റ്റിൽ
കൊച്ചി: മോഡലിങ്ങിന്റെ മറവിൽ 25-കാരിയായ യുവതിയെ ദുബായിലെത്തിച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ സിന്ധുവിനെ മുംബൈയിൽ നിന്നും അലീനയെ കൊച്ചിയിൽ നിന്നുമാണ് മരട് പൊലീസ് പിടികൂടിയത്. വിദേശത്തേക്ക് യുവതികളെ കടത്തുന്ന വൻ സെക്സ് റാക്കറ്റിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സമാനമായ രീതിയിൽ ചതിക്കപ്പെട്ട മൂന്ന് യുവതികളാണ് നിലവിൽ പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. ഉയർന്ന പ്രതിഫലം വാഗ്ദാനം ചെയ്ത് ദുബായിൽ എത്തിച്ച ശേഷം യുവതികൾക്ക് ലഹരിമരുന്ന് നൽകി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി, ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പീഡനം തുടർന്നത്.
"യുവതികൾ നേരിട്ടത് സങ്കൽപ്പിക്കാൻ കഴിയാത്ത തരത്തിലുള്ള ക്രൂര പീഡനങ്ങളാണ്. അറസ്റ്റിലായ അലീന മുൻപും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ്. പ്രതികൾക്ക് പ്രമുഖ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു
യുവതികളെ കെണിയിൽ വീഴ്ത്താൻ അന്തർസംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന വലിയൊരു ശൃംഖല തന്നെ ഈ റാക്കറ്റിന് പിന്നിലുണ്ടെന്നാണ് പൊലീസ് നിഗമനം. സമാനമായ രീതിയിൽ കൂടുതൽ മോഡലുകൾ വിദേശത്ത് ചതിക്കപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായും മരട് പൊലീസ് അറിയിച്ചു.

