ക്വാറി, ഖനന പ്രവർത്തനങ്ങൾക്ക് വിലക്ക് ജലാശയങ്ങളിൽ പ്രവേശനമില്ല, രാത്രിയാത്രാ നിയന്ത്രണം
കോഴിക്കോട് ജില്ലയിൽ കനത്ത മഴയെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ക്വാറി, ഖനന പ്രവർത്തനങ്ങൾക്കും ജലാശയങ്ങളിലേക്കുള്ള പ്രവേശനത്തിനും കലക്ടർ വിലക്കേർപ്പെടുത്തി. മലയോര മേഖലകളിൽ രാത്രിയാത്രാ നിയന്ത്രണവുമുണ്ട്.
കോഴിക്കോട് കനത്ത മഴ: ക്വാറി, ഖനന പ്രവർത്തനങ്ങൾക്കും ജലാശയങ്ങൾക്കും വിലക്ക്; രാത്രിയാത്രാ നിയന്ത്രണം
കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും സുരക്ഷ മുൻനിർത്തി കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ഖനനം, കിണർ നിർമാണ പ്രവർത്തനങ്ങൾ, മണലെടുക്കൽ എന്നിവ നിരോധിച്ചുകൊണ്ട് ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കലക്ടർ എം.എസ് മാധവിക്കുട്ടി ഉത്തരവിട്ടു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് തുടർച്ചയായ നാല് ദിവസം ഗ്രീൻ അലേർട്ട് പ്രഖ്യാപിക്കുന്നത് വരെയാണ് ഈ വിലക്ക് പ്രാബല്യത്തിലുണ്ടാവുക. ദുരന്ത നിവാരണ നിയമം 2005-ലെ സെക്ഷൻ 26, 30 എന്നിവ അടിസ്ഥാനമാക്കിയാണ് നടപടി.
അപകടസാധ്യത കണക്കിലെടുത്ത് ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെയുള്ള എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂർണമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ, ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെയുള്ള സമയങ്ങളിൽ അടിയന്തര ആവശ്യങ്ങൾക്കല്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും കലക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.