1,534 കോടിയുടെ ഫണ്ട് വെട്ട്, 1.8 ലക്ഷം പദ്ധതികൾ മുടങ്ങി മുൻ എം.എൽ.എ ആന്റണി ജോൺ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി തുക വെട്ടിക്കുറച്ച യു.ഡി.എഫ് സർക്കാരിനെതിരെ എൽ.ഡി.എഫ് കോതമംഗലം മുനിസിപ്പൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മുൻ എം.എൽ.എ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്ഥാപനങ്ങളുടെ വികസന ഫണ്ട് വെട്ടിക്കുറച്ചു: വി.ഡി. സതീശൻ സർക്കാരിനെതിരെ കോതമംഗലം എൽ.ഡി.എഫ് പ്രതിഷേധ മാർച്ച്
കോതമംഗലം: യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി മൂന്നുമാസം തികയുമ്പോഴേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ പൂർണ്ണമായും തകിടം മറിഞ്ഞിരിക്കുകയാണെന്ന് മുൻ എം.എൽ.എ ആന്റണി ജോൺ. പദ്ധതി തുക വെട്ടിക്കുറച്ച സർക്കാരിന്റെ വികസനവിരുദ്ധ നയങ്ങൾക്കെതിരെയും കോതമംഗലം നഗരസഭയിലെ ഭരണ സ്തംഭനത്തിനെതിരെയും എൽ.ഡി.എഫ് കോതമംഗലം മുനിസിപ്പൽ ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽ.ഡി.എഫ് സർക്കാർ 2026-27 ബജറ്റിൽ തദ്ദേശ സ്ഥാപനങ്ങൾക്കായി 10,189 കോടി രൂപ വകയിരുത്തിയപ്പോൾ, പുതിയ യു.ഡി.എഫ് സർക്കാർ ബജറ്റിൽ അത് 8,655 കോടി രൂപയായി വെട്ടിച്ചുരുക്കി. 1,534 കോടി രൂപയുടെ കുറവാണ് വരുത്തിയത്. ഇത് കാരണം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ തയാറാക്കിയ ഒരു ലക്ഷത്തി എൺപതിനായിരത്തോളം പദ്ധതികളുടെ നിർവഹണം വഴിമുട്ടിനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാർക്കുള്ള ക്ഷേമ പ്രവർത്തനങ്ങളും വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.
പ്രതിഷേധ ധർണ്ണയിൽ കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം റോണി മാത്യു അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ സി.പി.എസ് ബാലൻ, പി.പി മൈതീൻ ഷാ, ജോണി കുര്യപ്പ്, പോൾ മുണ്ടക്കൽ, ഷാജി പീച്ചക്കര, ബേബി പൗലോസ്, സുധ പത്മജൻ, കെ.എ നൗഷാദ്, സാജൻ അമ്പാട്ട് തുടങ്ങിയവർ സംസാരിച്ചു.

