പിണറായിയെ വസതിയിലെത്തി കണ്ട് വി.ഡി. സതീശൻ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചു, പിന്തുണ തേടി
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചു. സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ച സതീശൻ ഭരണപരമായ കാര്യങ്ങളിൽ പിന്തുണയും തേടി.
സൗഹൃദം പുതുക്കി സതീശനും പിണറായിയും; വസതിയിലെത്തി നിയുക്ത മുഖ്യമന്ത്രിയുടെ സന്ദർശനം
തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ അത്യപൂർവ്വമായൊരു കൂടിക്കാഴ്ചയ്ക്ക് ഇന്ന് തലസ്ഥാനം സാക്ഷ്യം വഹിച്ചു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ബേക്കറി ജംക്‌ഷനിലെ പിണറായി വിജയന്റെ വാടക വീട്ടിലായിരുന്നു കൂടിക്കാഴ്ച.
പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ എന്നിവർ ചേർന്ന് വി.ഡി. സതീശനെ സ്വീകരിച്ചു. ഹസ്തദാനം നൽകി വീടിനുള്ളിലേക്ക് സ്വീകരിച്ച സതീശന് ചായയും ലഘുഭക്ഷണവും നൽകിയാണ് പിണറായി സൽക്കരിച്ചത്. "സിഎമ്മിന് നല്ല ചിട്ടയുണ്ട്, എനിക്കതില്ല. അദ്ദേഹം ഭക്ഷണം പകുതിയേ കഴിക്കുകയുള്ളൂ," എന്ന് സതീശൻ സൗഹൃദസംഭാഷണത്തിനിടെ പറഞ്ഞു.
കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു. സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും മുതിർന്ന നേതാവാണ് പിണറായി വിജയനെന്ന് സതീശൻ വിശേഷിപ്പിച്ചു. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളിൽ പിണറായിയുടെ പിന്തുണ തേടിയ സതീശൻ, തന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. എന്നാൽ മാധ്യമങ്ങളോട് കൂടുതൽ പ്രതികരിക്കാൻ പിണറായി വിജയൻ തയ്യാറായില്ല; "പിന്നീട് പറയാം" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സി.പി.എം നേതാക്കളായ വി.കെ. പ്രശാന്ത്, കടകംപള്ളി സുരേന്ദ്രൻ, ആനാവൂർ നാഗപ്പൻ എന്നിവരും ഈ സമയത്ത് അവിടെ സന്നിഹിതരായിരുന്നു. പിണറായി വിജയനെ നേരിൽ കണ്ട് പിന്തുണ തേടുമെന്ന് സതീശൻ നേരത്തെ അറിയിച്ചിരുന്നു.