പാചകവാതക വിലവർധന ജനദ്രോഹപരം; കേന്ദ്രം കോർപ്പറേറ്റ് താൽപ്പര്യം സംരക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി
എൽപിജി വിലവർധന സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുമെന്നും ഹോട്ടൽ മേഖലയെ തകർക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര നയം തിരുത്തണമെന്ന് ആവശ്യം.
പാചകവാതക വിലവർധനവ്: കേന്ദ്ര നയം ജനദ്രോഹപരം, പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്ത് പാചകവാതക വില കുത്തനെ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണക്കാരെയും ചെറുകിട സംരംഭകരെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്ന ഈ നീക്കം അടിയന്തരമായി പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എണ്ണക്കമ്പനികളുടെ ലാഭം മാത്രം മുൻനിർത്തി കോർപ്പറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നയമാണ് കേന്ദ്രം നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയോളം വർധിപ്പിച്ചത് ഹോട്ടൽ-റസ്റ്ററന്റ് മേഖലയുടെ തകർച്ചയ്ക്ക് കാരണമാകും. സിലിണ്ടർ വില 3,000 രൂപ കടക്കുന്നത് ഭക്ഷണശാലകൾക്ക് താങ്ങാനാവില്ല. ഇത് ആത്യന്തികമായി സാധാരണക്കാരുടെ ചെലവ് വർധിപ്പിക്കും. പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം നിലവിൽ തന്നെ പ്രതിസന്ധിയിലായ ഈ മേഖലയ്ക്ക് പുതിയ വിലവർധനവ് വലിയ തിരിച്ചടിയാണെന്നും പല സ്ഥാപനങ്ങളും പൂട്ടേണ്ടി വരുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കുടിയേറ്റത്തൊഴിലാളികളും സാധാരണക്കാരും ആശ്രയിക്കുന്ന അഞ്ച് കിലോ സിലിണ്ടറിന് 251.50 രൂപയാണ് വർധിപ്പിച്ചത്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ ജനങ്ങളെ വഞ്ചിക്കുന്ന രീതിയിലാണ് ഈ നടപടി. ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന ഈ ജനവിരുദ്ധ നയം തിരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.