മുഖ്യമന്ത്രി പടിയിറങ്ങും മുൻപ് വീണ്ടും നടപടി എൻ. പ്രശാന്ത് ഐഎഎസിന് ഒൻപതാമത്തെ നോട്ടീസ്
ലോട്ടറി വിൽപ്പനയെക്കുറിച്ച് അനുമതിയില്ലാതെ പത്രത്തിൽ ലേഖനം എഴുതിയതിനാണ് പുതിയ നോട്ടീസ്. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കുമെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രശാന്ത് പ്രതികരിച്ചത്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനമൊഴിയുന്നതിന് തൊട്ടുമുൻപും ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിനെതിരെ സർക്കാർ നടപടി. സംസ്ഥാന സർക്കാരിന്റെ ലോട്ടറി വിൽപനയെക്കുറിച്ച് സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഇംഗ്ലിഷ് പത്രത്തിൽ ലേഖനം എഴുതിയതിനാണ് പുതിയ നോട്ടീസ് നൽകിയിരിക്കുന്നത്. ഇതോടെ പ്രശാന്തിനെതിരെ സർക്കാർ സ്വീകരിക്കുന്ന നടപടികളുടെ എണ്ണം ഒൻപതായി.
നേരത്തെ, ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യവിമർശനം ഉന്നയിച്ചതിന് പ്രശാന്തിനെ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി പുറത്തിറങ്ങിയ എട്ടാമത്തെ സസ്പെൻഷൻ ഉത്തരവിന് പിന്നാലെയാണ് ഇപ്പോൾ ഒൻപതാമത്തെ നോട്ടീസും എത്തിയിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് 3.16-ന് തനിക്ക് നോട്ടീസ് ലഭിച്ച വിവരം പ്രശാന്ത് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്.
തനിക്കെതിരെ തുടർച്ചയായി നടപടികൾ സ്വീകരിക്കുന്ന ഭരണകൂടത്തിനെതിരെ കടുത്ത ഭാഷയിലാണ് പ്രശാന്ത് പ്രതികരിച്ചത്. ചീഫ് സെക്രട്ടറി എ. ജയതിലകിനാണോ അതോ കാലാവധി പൂർത്തിയാക്കി മടങ്ങുന്ന മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യമെന്ന് പ്രശാന്ത് തന്റെ പോസ്റ്റിലൂടെ ചോദിച്ചു. മുഖ്യമന്ത്രി സ്ഥാനമൊഴിയുന്ന അവസാന നിമിഷങ്ങളിൽ പോലും ഉദ്യോഗസ്ഥനെതിരെ നടപടിയുമായി മുന്നോട്ട് പോകുന്നത് ഭരണസിരാകേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.