നെല്ല് സംഭരണ പ്രതിസന്ധിക്ക് പരിഹാരം മില്ലുടമകൾ സമരം പിൻവലിച്ചു

2026 27 സംഭരണ സീസണിലെ സപ്ലൈകോ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് മില്ലുടമകളുമായി ധാരണയായി. ഒ.ടി.ആർ കുടിശ്ശികയും പ്രോസസിങ് ചാർജ് വർധനവും പരിഗണിക്കാമെന്ന മന്ത്രി അനൂപ് ജേക്കബിന്റെ ഉറപ്പിൽ മില്ലുടമകൾ സംഭരണം പുനരാരംഭിക്കും.

നെല്ല് സംഭരണ പ്രതിസന്ധിക്ക് പരിഹാരം മില്ലുടമകൾ സമരം പിൻവലിച്ചു
മില്ലുടമ സംഘടനാ പ്രതിനിധികളുമായി മന്ത്രി അനൂപ് ജേക്കബ് ചർച്ച നടത്തുന്നു

നെല്ല് സംഭരണം മില്ലുടമകളുടെ സമരം അവസാനിച്ചു സപ്ലൈകോയുമായി ധാരണയായി

എറണാകുളം:   2026- 27 സംഭരണ സീസണിലെ സപ്ലൈകോയുടെ നെല്ല് സംഭരണം സംബന്ധിച്ച് മില്ലുകാരുമായി ധാരണയായി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് മില്ലുടമ സംഘടന പ്രതിനിധികളുമായി എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിലാണ് ധാരണയായത്. മില്ലുടമകളുടെ ആവശ്യങ്ങളിന്മേൽ സാധ്യമായ എല്ലാ അനുകൂല തീരുമാനവും കൈക്കൊള്ളുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. 

    2022 –23ലെ ഒ.ടി.ആർ (ഔട്ട് ടേൺ റേഷ്യോ) അനുപാത വ്യത്യാസമായ 63 കോടി രൂപ സംബന്ധിച്ച്‌ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. പ്രോസസിങ് ചാർജ്ജ്‌ വർധനവ്‌ നൽകുന്നതും പരിഗണിക്കും. ഇ‍ൗ ഉറപ്പുകൾ അംഗീകരിച്ച്‌ മില്ലുടമകൾ ഉടൻ നെല്ല്‌ സംഭരണമാരംഭിക്കാൻ തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മില്ലുടമകളുമായി നടത്തിയ യോഗത്തിൽ സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി എം, നെല്ല് സംഭരണ വിഭാഗം മാനേജർ സീനു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.