പ്രമുഖ ഫോട്ടോ ജേർണലിസ്റ്റ് എൻ പി ജയൻ അന്തരിച്ചു
പരിസ്ഥിത വന്യജീവി ചിത്രങ്ങളിലൂടെ ശ്രദ്ധേയൻ
പ്രമുഖ ഫോട്ടോ ജേർണലിസ്റ്റ് എൻ.പി. ജയൻ അന്തരിച്ചു; പരിസ്ഥിതി-വന്യജീവി ചിത്രങ്ങളിലൂടെ ശ്രദ്ധേയൻ
സുൽത്താൻ ബത്തേരി: പ്രമുഖ ഫോട്ടോ ജേർണലിസ്റ്റും പരിസ്ഥിതി പ്രവർത്തകനുമായ എൻ.പി. ജയനെ (57) അന്തരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച വയനാട് നെൻമേനിക്കുന്നിലെ വസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. പക്ഷാഘാതത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.
പരിസ്ഥിതി, വന്യജീവി ഫോട്ടോഗ്രഫിയിൽ തന്റേതായ മുദ്ര പതിപ്പിച്ച ജയൻ, സൈലന്റ് വാലി വനത്തിനുള്ളിൽ ഒരു വർഷത്തോളം താമസിച്ച് പകർത്തിയ അപൂർവ്വ ചിത്രങ്ങളിലൂടെയാണ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. മാറാട്, നാദാപുരം കലാപങ്ങൾ, മുത്തങ്ങ വെടിവെപ്പ് തുടങ്ങിയ കേരളത്തിലെ പ്രധാന സാമൂഹിക-രാഷ്ട്രീയ സംഭവങ്ങളെ തന്റെ ക്യാമറ കണ്ണുകളിലൂടെ അദ്ദേഹം ലോകത്തിന് മുന്നിലെത്തിച്ചു.
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്, ദ ഹിന്ദു, ഡെക്കാൻ ഹെറാൾഡ്, ഡൗൺ ടു എർത്ത്, മാധ്യമം, മാതൃഭൂമി തുടങ്ങി പ്രമുഖ മാധ്യമസ്ഥാപനങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പരേതനായ പ്രഭാകരന്റെയും പങ്കജാക്ഷിയുടെയും മകനാണ്.

