അമിത് ഷാ തിരുവനന്തപുരത്ത്
അമിത് ഷാ തിരുവനന്തപുരത്ത് എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും
അമിത് ഷാ തിരുവനന്തപുരത്ത്; എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ കേരളത്തിലെത്തി. ഇന്നലെ രാത്രി പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ബിജെപി നേതാക്കൾ സ്വീകരിച്ചു. എൻഡിഎയുടെ ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനാണ് അമിത് ഷാ കേരളത്തിലെത്തുന്നത്.
ഇന്ന് രാവിലെ പത്മനാഭസ്വാമി ക്ഷേത്ര ദർശനത്തോടെയാണ് അദ്ദേഹത്തിന്റെ പരിപാടികൾ ആരംഭിക്കുന്നത്. തുടർന്ന് രാവിലെ 11 മണിക്ക് കവടിയാറിൽ വച്ച് നടക്കുന്ന ബിജെപി ജനപ്രതിനിധി സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി പ്രതിനിധികളെ അദ്ദേഹം അഭിസംബോധന ചെയ്യും.
ഉച്ചകഴിഞ്ഞ് ബിജെപി കോർ കമ്മിറ്റി യോഗത്തിലും വൈകുന്നേരം എൻഡിഎ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും അമിത് ഷാ പങ്കെടുക്കും. രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ഈ യോഗങ്ങളിൽ സംബന്ധിക്കും. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളും കേന്ദ്ര ഏജൻസികളുടെ അന്വേഷണവും യോഗത്തിൽ ചർച്ചയായേക്കും. കൂടാതെ, കേരളത്തിലെ 'എ പ്ലസ്' മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയം, സീറ്റ് വിഭജനം എന്നിവയും ഇന്നത്തെ ചർച്ചാവിഷയമാകും. വൈകിട്ട് ഏഴ് മണിയോടെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.
നഗരത്തിൽ ഗതാഗത നിയന്ത്രണം
അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെ പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകുന്നവർ യാത്ര മുൻകൂട്ടി ക്രമീകരിക്കണമെന്ന് പൊലീസ് അറിയിച്ചു

