മുഖ്യമന്ത്രിയുടെ അനുശോചനം
മലയാളത്തിന്റെ പ്രിയതാരം ശ്രീനിവാസൻ അന്തരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു
മലയാളത്തിന്റെ പ്രിയതാരം ശ്രീനിവാസൻ അന്തരിച്ചു; അന്ത്യം തൃപ്പൂണിത്തുറയിൽ
കൊച്ചി: മലയാള സിനിമയിലെ അതുല്യ പ്രതിഭയും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് രാവിലെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കണ്ണൂർ സ്വദേശിയായ ശ്രീനിവാസൻ ഏറെക്കാലമായി കൊച്ചി ഉദയംപേരൂരിലായിരുന്നു താമസം. 1976-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത 'മണിമുഴക്കം' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ അദ്ദേഹം, പിന്നീട് തിരക്കഥാകൃത്തായും സംവിധായകനായും മലയാള സിനിമയിൽ സ്വന്തം മുദ്ര പതിപ്പിച്ചു. തമാശയെ സാമൂഹിക വിമർശനത്തിനുള്ള ആയുധമാക്കിയ അദ്ദേഹം സമാനതകളില്ലാത്ത കലാസൃഷ്ടികളാണ് മലയാളിക്ക് സമ്മാനിച്ചത്.
മുഖ്യമന്ത്രിയുടെ അനുശോചനം
ശ്രീനിവാസന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മലയാള സിനിമയിലെ ഒരു യുഗത്തിന്റെ അന്ത്യമാണ് ശ്രീനിവാസന്റെ വിയോഗമെന്ന് അദ്ദേഹം അനുസ്മരിച്ചു. സാധാരണക്കാരന്റെ ജീവിതത്തെയും ചിന്തകളെയും വെള്ളിത്തിരയിൽ ഇത്രത്തോളം സത്യസന്ധമായി പ്രതിഫലിപ്പിച്ച മറ്റൊരു കലാകാരൻ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആദരാഞ്ജലികൾ അർപ്പിച്ച് പ്രമുഖർ
എറണാകുളം ടൗൺഹാളിൽ നടന്ന പൊതുദർശനത്തിൽ രാഷ്ട്രീയ-സാംസ്‌കാരിക-സിനിമ രംഗത്തെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു. നിരവധി കലാകാരന്മാരും സുഹൃത്തുക്കളും പ്രിയ സഹപ്രവർത്തകനെ അവസാനമായി കാണാൻ ആശുപത്രിയിലും വീട്ടിലുമായി എത്തിച്ചേർന്നു.
വിമലയാണ് ഭാര്യ. പ്രശസ്ത സിനിമ പ്രവർത്തകരായ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ മക്കളാണ്.

