കൂട്ടിയിട്ടിരിക്കുന്ന മണ്ണ് അടിയന്തിരമായി നീക്കം ചെയ്യാൻ സാങ്കേതിക സമിതിയുടെ നിർദേശം
വയനാട് ടൗണ്‍ഷിപ്പില്‍ അപകടഭീഷണിയുയർത്തി കൂട്ടിയിട്ടിരിക്കുന്ന മണ്ണും നിര്‍മ്മാണ അവശിഷ്ടങ്ങളും അടിയന്തിരമായി നീക്കം ചെയ്യാൻ സാങ്കേതിക സമിതി നിർദേശം നൽകി. ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനും തീരുമാനമായി.
വയനാട് ടൗണ്‍ഷിപ്പ്: കൂട്ടിയിട്ടിരിക്കുന്ന മണ്ണ് അടിയന്തിരമായി നീക്കം ചെയ്യാൻ സാങ്കേതിക സമിതിയുടെ നിർദേശം; ജനങ്ങളെ മാറ്റിപ്പാർപ്പിക്കും
കൽപ്പറ്റ: വയനാട് ടൗണ്‍ഷിപ്പില്‍ അപകടഭീഷണിയുയർത്തി കൂട്ടിയിട്ടിരിക്കുന്ന മണ്ണും നിര്‍മ്മാണ അവശിഷ്ടങ്ങളും അടിയന്തിരമായി നീക്കം ചെയ്യാന്‍ ഉന്നതതല സാങ്കേതിക സമിതി നിർദേശം നൽകി. ടൗൺഷിപ്പ് പരിസരത്ത് സമിതി നടത്തിയ പ്രത്യേക സ്ഥലപരിശോധനയ്ക്ക് ശേഷമാണ് നിർണായക തീരുമാനം. ജില്ലയിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ, ടൗൺഷിപ്പിലെ സോണ്‍ അഞ്ച് ഇ ക്ലസ്റ്ററിന് താഴെ ഭാഗത്തെ സ്വകാര്യ വീടുകളിലെ ആളുകളെ മുൻകരുതലായി മാറ്റി പാര്‍പ്പിക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം വിലയിരുത്തി.
സോണ്‍ അഞ്ച് ഇ ക്ലസ്റ്റര്‍ വീടുകളുടെ പിന്‍ഭാഗത്ത് സ്വകാര്യ വീടുകളിലേക്ക് പുതുതായി നിര്‍മ്മിച്ച റോഡ്, ക്ലസ്റ്ററിന്റെ താഴെ ഭാഗത്തുള്ള വീടുകള്‍, പുറകു ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് എന്നിവ സമിതി സന്ദര്‍ശിച്ചു. മണ്ണ് ലെവല്‍ ചെയ്തതിന്റെ മുകളിലായി ഷീറ്റ് വിരിച്ച് വെള്ളം ഇറങ്ങുന്നത് തടയാനും, കെട്ടികിടക്കുന്ന വെള്ളം തൊട്ടടുത്ത തോട്ടിലേക്ക് ഒഴുക്കി വിടുന്നതിനും അടിയന്തര സംവിധാനം ഒരുക്കാന്‍ നിർമ്മാണച്ചുമതലയുള്ള യു.എല്‍.സി.സി, കിഫ്കോണ്‍ അധികൃതര്‍ക്ക് സമിതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കെ.എസ്.ഇ.ബി സബ്സ്റ്റേഷന്‍ പ്രവൃത്തി നടക്കുന്ന സ്ഥലവും സംഘം സന്ദര്‍ശിച്ചു. ഇവിടെ ലെവല്‍ ചെയ്ത മണ്ണിനു മുകളിലായി കൂട്ടിയിട്ടിരിക്കുന്ന മുഴുവന്‍ മണ്ണും അടിയന്തിരമായി നീക്കം ചെയ്യും. ശേഷിക്കുന്ന മണ്ണ് സ്റ്റെപ്പ് (തട്ടുകളാക്കി) ചെയ്ത് അപകട ഭീഷണി ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാന്‍ കെ.എസ്.ഇ.ബി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൂടാതെ, ടൗൺഷിപ്പിലേക്ക് താത്ക്കാലികമായി നിർമ്മിച്ച റോഡിന് സമീപം തോടിന്റെ ഇരുഭാഗത്തുമായി കൂട്ടിയിട്ടിരിക്കുന്ന മണ്ണ്, റവന്യൂ സംഘം കണ്ടെത്തിയ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റും. കിഫ്കോണിന്‍റെ മേല്‍നോട്ടത്തിലായിരിക്കും ഈ അടിയന്തര നടപടികൾ പൂർത്തിയാക്കുക.
സ്ഥലപരിശോധനയിൽ ടൗണ്‍ഷിപ്പ് സ്പെഷ്യല്‍ ഓഫീസര്‍ ഡോ. ജെ. ഒ. അരുണ്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്‍റ് ഡയറക്ടര്‍ പി. സി. മജീദ്, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ വര്‍ഗീസ്, ജില്ലാ ജിയോളജിസ്റ്റ് ഷെല്‍ജു മോന്‍, ടൗൺ പ്ലാനർ രഞ്ചിത്ത്, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എന്‍ജിനീയർ സുരേഷ് കുമാർ, പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടീവ് എന്‍ജിനീയർ ശ്രീജിത്ത്, ഹസാര്‍ഡ് അനലിസ്റ്റ് അരുണ്‍ പീറ്ററ്‍ എന്നിവരുൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.