പുസ്തകത്തിൽ ഒളിപ്പിച്ചു മയക്കുമരുന്ന് കടത്ത് യുവാവ് പിടിയിൽ
മൂവാറ്റുപുഴയിൽ പുസ്തകത്തിനുള്ളിൽ എം.ഡി.എം.എ ഒളിപ്പിച്ചു വിറ്റ ഇരമല്ലൂർ സ്വദേശി പിടിയിൽ. എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് 30 ഗ്രാം ലഹരിമരുന്ന് പിടികൂടിയത്.
പുസ്തകത്തിനുള്ളിൽ രഹസ്യ അറ; 30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
മൂവാറ്റുപുഴ: പുസ്തകങ്ങൾക്കുള്ളിൽ പ്രത്യേക അറകൾ നിർമ്മിച്ച് മയക്കുമരുന്ന് കടത്തിയിരുന്ന ഇരമല്ലൂർ സ്വദേശി എക്‌സൈസ് പിടിയിലായി. കോതമംഗലം ഇരമല്ലൂർ കടങ്ങനാട്ട് സാജിദിനെയാണ് (30) 30.7 ഗ്രാം എം.ഡി.എം.എയുമായി മൂവാറ്റുപുഴ എക്‌സൈസ് സംഘം പിടികൂടിയത്. പായിപ്ര സ്‌കൂൾപ്പടിക്ക് സമീപം വെച്ചായിരുന്നു അറസ്റ്റ്.
കഴിഞ്ഞ രണ്ടര മാസമായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഖത്തറിൽ 'പാർട്‌സ് വേൾഡ്' എന്ന പേരിൽ ബിസിനസ് നടത്തിവരികയായിരുന്ന സാജിദ് നാല് മാസം മുൻപാണ് നാട്ടിലെത്തിയത്. വിദേശത്ത് വെച്ച് പരിചയപ്പെട്ട ചിക്കമംഗലൂർ സ്വദേശി ഷഹബാസ് എന്നയാളാണ് ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നത്.
പൊലീസിന്റെയോ എക്‌സൈസിന്റെയോ പരിശോധനയിൽ കണ്ടെത്താത്ത വിധം പുസ്തകങ്ങൾക്കിടയിൽ അറകൾ ഉണ്ടാക്കിയാണ് ഇയാൾ ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. സി.ഡി.എം (CDM) വഴിയും യു.പി.ഐ സ്‌കാനറുകൾ വഴിയുമായിരുന്നു ഇടപാടുകൾക്കുള്ള പണം കൈമാറിയിരുന്നത്. മൂവാറ്റുപുഴ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് എക്‌സൈസ് അന്വേഷിച്ചു വരികയാണ്.

