അഡ്വ. എ.കെ. പ്രീത കേരള ഹൈക്കോടതി അഡീഷണൽ ജഡ്ജി
കേരള ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി അഡ്വ. എ.കെ. പ്രീതയെ നിയമിച്ചു. ഇടുക്കി പീരുമേട് സ്വദേശിനിയായ പ്രീതയുടെ നിയമനത്തിന് രാഷ്ട്രപതി അംഗീകാരം നൽകി.
ഹൈക്കോടതിയിൽ പുതിയ ജഡ്ജി: അഡ്വ. എ.കെ. പ്രീത നിയമിതയായി
ഇടുക്കി: കേരള ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി ഹൈക്കോടതി അഭിഭാഷക എ.കെ. പ്രീതയെ നിയമിച്ചു. സുപ്രീം കോടതി കൊളീജിയം സമർപ്പിച്ച ശുപാർശയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതിനെത്തുടർന്ന് രാഷ്ട്രപതി നിയമന വിജ്ഞാപനം പുറപ്പെടുവിച്ചു.
ഇടുക്കി പീരുമേട് സ്വദേശിനിയായ എ.കെ. പ്രീത ദീർഘകാലമായി ഹൈക്കോടതിയിൽ അഭിഭാഷകയായി സേവനമനുഷ്ഠിച്ചു വരികയാണ്. പ്രീതയുടെ നിയമനത്തോടെ കേരള ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 39 ആയി ഉയരും. നിലവിൽ 47 പേർ വേണ്ട സ്ഥാനത്ത് 38 ജഡ്ജിമാരാണ് കോടതിയിലുള്ളത്. പുതിയ നിയമനത്തോടെ ഒഴിവുകളുടെ എണ്ണം എട്ടായി കുറയും.
അതേസമയം, എ.കെ. പ്രീതയ്ക്കൊപ്പം ജഡ്ജി സ്ഥാനത്തേക്ക് കൊളീജിയം ശുപാർശ ചെയ്തിരുന്ന സുപ്രീം കോടതി സീനിയർ അഭിഭാഷക ലിസ് മാത്യുവിന്റെ നിയമന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് ലിസ് മാത്യുവിന്റെ നിയമനം വൈകാൻ കാരണമെന്നാണ് സൂചനകൾ.