ദേശീയപാതകളിൽ ഏപ്രിൽ 1 മുതൽ ടോൾ പിരിവ് പൂർണ്ണമായും ഡിജിറ്റൽ ഫാസ്‌ടാഗും യുപിഐയും നിർബന്ധം.
ഏപ്രിൽ ഒന്നു മുതൽ രാജ്യത്തെ ടോൾ പ്ലാസകളിൽ പണമിടപാട് ഒഴിവാക്കുന്നു. ഫാസ്‌ടാഗ്, യുപിഐ എന്നിവ വഴി മാത്രം ടോൾ നൽകാം. പുതിയ പരിഷ്കാരങ്ങളെക്കുറിച്ച് വിശദമായി അറിയാം.
ദേശീയപാതകളിൽ ഇനി പണമിടപാടില്ല; ഏപ്രിൽ 1 മുതൽ ടോൾ പിരിവ് പൂർണ്ണമായും ഡിജിറ്റൽ
രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ഏപ്രിൽ ഒന്നു മുതൽ ഡിജിറ്റൽ ഇടപാടുകൾ മാത്രം അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ടോൾ ഫീസായി നേരിട്ട് പണം സ്വീകരിക്കുന്നത് നിർത്തലാക്കുന്നതോടെ ഫാസ്‌ടാഗ് (FASTag), യുപിഐ (UPI) എന്നിവ വഴി മാത്രമാകും ഇനി മുതൽ ടോൾ പിരിവ് നടക്കുക. ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനുമാണ് ഈ പരിഷ്കാരം.
രാജ്യത്തുടനീളമുള്ള 1150-ലധികം ടോൾ പ്ലാസകളിലാണ് ഈ മാറ്റം നിലവിൽ വരുന്നത്. നിലവിൽ 98 ശതമാനം വാഹനങ്ങളും ഫാസ്‌ടാഗ് വഴിയാണ് ടോൾ നൽകുന്നത്. പണമായി ഫീസ് നൽകുന്നവർ നിലവിൽ ഇരട്ടി തുക നൽകേണ്ടി വരുന്നുണ്ട്. യുപിഐ വഴി പണമടയ്ക്കുന്നവർക്ക് നിശ്ചിത തുകയുടെ 1.25 മടങ്ങ് ആണ് ചാർജ് ഈടാക്കുന്നത്.
പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതോടെ ദേശീയപാത അതോറിറ്റിക്ക് (NHAI) ഓരോ പ്ലാസയിലൂടെയും കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണവും ലഭിക്കുന്ന തുകയും കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും. കൂടാതെ, വാഹനം നിർത്താതെ തന്നെ ടോൾ ഈടാക്കുന്ന 'ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ' (ANPR) സാങ്കേതികവിദ്യയും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നുണ്ട്. ഭാവിയിൽ ജിപിഎസ് അധിഷ്ഠിത ടോൾ പിരിവ് സംവിധാനത്തിലേക്ക് മാറാനും സർക്കാർ ലക്ഷ്യമിടുന്നു.

