ഹൗസ്‌ബോട്ട് മാലിന്യ സംസ്‌ക്കരണത്തിന് ആലപ്പുഴയിൽ പുതിയ നിയമം ആഗസ്റ്റ് 1 മുതൽ കരാറില്ലാത്ത ബോട്ടുകൾക്ക് വിലക്ക്
ആലപ്പുഴയിൽ ഹൗസ്‌ബോട്ടുകളിലെ മാലിന്യസംസ്‌കരണത്തിനായി ഡി.ടി.പി.സി.യുടെ നേതൃത്വത്തിൽ പുതിയ പദ്ധതി ആഗസ്റ്റ് 1 മുതൽ നടപ്പിലാക്കുന്നു. പദ്ധതിയിൽ കരാർ ഒപ്പുവെക്കാത്ത ബോട്ടുകൾക്ക് സർവീസ് അനുമതി ഉണ്ടാകില്ല.
ഹൗസ്‌ബോട്ട് മാലിന്യ സംസ്‌ക്കരണം: പുതിയ പദ്ധതി ആഗസ്റ്റ് 1 മുതൽ; കരാർ ഒപ്പുവെക്കാത്ത ബോട്ടുകൾക്ക് സർവീസ് നടത്താനാകില്ല
ആലപ്പുഴ: ജില്ലയിലെ ഹൗസ്‌ബോട്ടുകളിൽ നിന്നുള്ള ഭക്ഷണ-പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുന്നതിനും സംസ്‌ക്കരിക്കുന്നതിനുമായി ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) ആവിഷ്‌ക്കരിച്ച പുതിയ പദ്ധതി ആഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും. ജില്ലാ കളക്‌ടർ ഷാജി വി. നായരുടെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഹൗസ്‌ബോട്ട് ഉടമ സംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഈ തീരുമാനം. പദ്ധതിയുമായി സഹകരിച്ച് കരാർ ഒപ്പുവെക്കാത്ത ഹൗസ്‌ബോട്ടുകൾക്ക് ജില്ലയിൽ സർവീസ് നടത്താൻ അനുമതിയുണ്ടാകില്ല.
നിലവിൽ 2019 മുതൽ പുന്നമട ഹൗസ്‌ബോട്ട് ടെർമിനലിൽ സ്വകാര്യ ഏജൻസി വഴി ഡി.ടി.പി.സി സൗജന്യമായാണ് മാലിന്യനീക്കം നടത്തിയിരുന്നത്. എന്നാൽ പുതിയ പദ്ധതി പ്രകാരം മാലിന്യ ശേഖരണം കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ഹൗസ്‌ബോട്ടുകളിൽ നിന്ന് വാർഷിക യൂസർ ഫീസ് ഈടാക്കുകയും ചെയ്യും.
വാർഷിക യൂസർ ഫീസ് നിരക്കുകൾ താഴെ പറയുന്ന പ്രകാരമാണ്:
1 മുതൽ 2 ബെഡ്‌റൂം വരെയുള്ള ബോട്ടുകൾക്ക്: ₹8,260
3 മുതൽ 5 ബെഡ്‌റൂം വരെയുള്ള ബോട്ടുകൾക്ക്: ₹17,700
6 മുതൽ 10 ബെഡ്‌റൂം വരെയുള്ള ബോട്ടുകൾക്ക്: ₹35,400
10-ൽ കൂടുതൽ ബെഡ്‌റൂം ഉള്ള ബോട്ടുകൾക്ക്: ₹53,100
ഹൗസ്‌ബോട്ട് ഉടമ സംഘടനകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പുന്നമട സ്റ്റാർട്ടിംഗ് പോയിന്റ്, ഫിനിഷിംഗ് പോയിന്റ്, പുന്നമട തട്ടുങ്കൽ, പുന്നമട മല്ലൻ ഡോക്ക്, ചുങ്കം പള്ളാത്തുരുത്തി, പള്ളാത്തുരുത്തി ടെർമിനൽ എന്നീ 6 കേന്ദ്രങ്ങളിൽ പ്രത്യേക മാലിന്യ ശേഖരണ കിയോസ്‌ക്കുകൾ സ്ഥാപിക്കും. എല്ലാ ദിവസവും രാവിലെ 9 മുതൽ 11 മണി വരെയും, വൈകുന്നേരം 5 മുതൽ 7 മണി വരെയും താല്പര്യപത്രത്തിലൂടെ തിരഞ്ഞെടുത്ത സ്വകാര്യ ഏജൻസി വഴി ഡി.ടി.പി.സി മാലിന്യം ശേഖരിക്കും.
ജില്ലയിലെ എല്ലാ ഹൗസ്‌ബോട്ടുകളും 2026 ജൂലൈ 31-നകം വാർഷിക യൂസർ ഫീസ് മുൻകൂറായി ഡി.ടി.പി.സി-യിൽ ഒടുക്കി കരാർ ഒപ്പുവെക്കേണ്ടതാണ്. കൃത്യമായി മാലിന്യം കൈമാറുന്ന ബോട്ടുകൾക്ക് ഡി.ടി.പി.സി എല്ലാ മാസവും സർട്ടിഫിക്കറ്റ് നൽകും. ഈ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ബോട്ടുകൾക്ക് മാത്രമേ ആഗസ്റ്റ് 1 മുതൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പൊല്യൂഷൻ സർട്ടിഫിക്കറ്റും, തുറമുഖ വകുപ്പിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും പുതുക്കി നൽകുകയുള്ളൂ.
ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ മോളി ജേക്കബ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.എം. നൗഫൽ, കൗൺസിലർ ജോഷി രാജ്, എ.ഡി.എം സി. പ്രേംജി, ഡി.ടി.പി.സി സെക്രട്ടറി അജേഷ് കെ.ജെ, വിവിധ ഹൗസ്‌ബോട്ട് സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.