180 രൂപ 31,180 ആക്കി ചെക്ക് തിരുത്തി ലക്ഷങ്ങളുടെ തട്ടിപ്പ്
ചെക്കുകളിലെ തുക തിരുത്തി ലക്ഷങ്ങൾ തട്ടിയതായി വയനാട് അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വിജിലൻസ് പരിശോധനയിൽ 280 ചെക്കുകൾ പിടിച്ചെടുത്ത് വിജിലൻസ്
അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: വിജിലൻസ് അന്വേഷണം ഊർജ്ജിതം
വയനാട്: അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തൽ. ചെറിയ തുകകൾ രേഖപ്പെടുത്തിയ ചെക്കുകളിൽ തിരുത്തലുകൾ വരുത്തി ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് 280-ഓളം ചെക്കുകൾ വിജിലൻസ് പിടിച്ചെടുത്തു.
ബത്തേരി വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം എസ്ബിഐ ശാഖയിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ചെക്കുകളിലെ തുകയ്ക്ക് മുന്നിൽ അക്കങ്ങൾ ചേർത്ത് തുക വർദ്ധിപ്പിക്കുകയാണ് തട്ടിപ്പുകാർ ചെയ്തത്. 36,824 രൂപയുടെ ചെക്ക് 4,36,824 രൂപയായും, 3,250 രൂപയുടെ ചെക്ക് 9,32,500 രൂപയായും, 180 രൂപയുടെ ചെക്ക് 31,180 രൂപയായും തിരുത്തി മാറിയതായി കണ്ടെത്തിയിട്ടുണ്ട്.
ഡോക്ടർ എൻ.ഇ. സഫിയ മേധാവിയായിരുന്ന കാലത്താണ് ക്രമക്കേടുകൾ അധികവും നടന്നതെന്ന് വിജിലൻസ് വിലയിരുത്തുന്നു. സ്ഥാപനവുമായി ബന്ധമില്ലാത്ത നിരവധി വ്യക്തികളുടെ അക്കൗണ്ടുകളിലേക്കും പണം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. മുൻകാല ഓഡിറ്റ് റിപ്പോർട്ടുകളിൽ ക്രമക്കേടുകൾ പരാമർശിച്ചിട്ടും കാർഷിക സർവകലാശാലയോ കൃഷി വകുപ്പോ നടപടിയെടുത്തില്ലെന്നത് ഗുരുതര വീഴ്ചയാണ്. പിടിച്ചെടുത്ത ചെക്കുകൾ വിശദമായി പരിശോധിച്ച ശേഷം തട്ടിപ്പിന്റെ വ്യാപ്തി സംബന്ധിച്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസിന്റെ തീരുമാനം.