ലഹരി മാഫിയക്ക് ഇനി രക്ഷയില്ല കേരള പൊലീസിൽ സ്ഥിരം സംവിധാനമെന്ന് രമേശ് ചെന്നിത്തല
ലഹരി വിരുദ്ധ ക്യാംപയിനായ ഓപ്പറേഷൻ തൂഫാൻ 44 ദിവസം പിന്നിടുമ്പോൾ വൻ നേട്ടങ്ങൾ. ലഹരി മാഫിയക്കെതിരെ കേരള പൊലീസിൽ സ്ഥിര സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി രമേശ് ചെന്നിത്തല.
ലഹരി മാഫിയക്കെതിരെ കേരള പൊലീസിൽ സ്ഥിര സംവിധാനം രമേശ് ചെന്നിത്തല
പെരിന്തൽമണ്ണ: ലഹരി മാഫിയക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള പൊലീസിൽ സ്ഥിരമായ സംവിധാനം ഏർപ്പെടുത്തുമെന്ന് ആഭ്യന്തര-വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിൽ നടന്ന മെഗാ 'തൂഫാൻ' ക്യാംപയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി പ്രത്യേക സംവിധാനങ്ങൾ സജ്ജമാക്കുമെന്ന് മന്ത്രി അറിയിച്ചു.
'ഓപ്പറേഷൻ തൂഫാൻ' വിജയകരമായി മുന്നേറുകയാണെന്നും ലഹരി മാഫിയയുടെ വേരറുക്കുന്നതു വരെ ഈ ക്യാംപയിൻ തുടരുമെന്നും അദ്ദേഹം പറഞ്ഞു. 44 ദിവസം പിന്നിട്ട ഓപ്പറേഷൻ തൂഫാനിലൂടെ 7000 പേരെ അറസ്റ്റ് ചെയ്യാനും, 6500 കേസുകൾ രജിസ്റ്റർ ചെയ്യാനും സാധിച്ചു. 70 കോടി രൂപയുടെ ലഹരി വസ്തുക്കളാണ് ഇതുവരെ പിടിച്ചെടുത്തത്. മയക്കുമരുന്ന് വ്യാപാരത്തിലൂടെ സമ്പാദിച്ച 15 സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടിയതായും മന്ത്രി കൂട്ടിച്ചേർത്തു.
നജീബ് കാന്തപുരം എം.എൽ.എ അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി 2300 വോളണ്ടിയർമാരെ ഒരു വർഷത്തേക്ക് നിയമിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ലഹരിയില്ലാത്ത വീടുകളും കലാലയങ്ങളും ലക്ഷ്യമിട്ട് വിദ്യാലയങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും, 'തൂഫാൻ വാരിയർ' ബാഡ്ജ് വിതരണവും മന്ത്രി നിർവഹിച്ചു. ലഹരി വിരുദ്ധ സിനിമ നിർമിച്ച ജുനൈസ് കാപ്പിനെ ചടങ്ങിൽ ആദരിച്ചു. വി.എസ്. ജോയ് എം.എൽ.എ, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, ജനപ്രതിനിധികൾ, സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.