നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ മരണം അതിക്രൂരമായ കൊലപാതകം ശരീരത്തിൽ 51 മുറിവുകൾ, അമ്മയും സുഹൃത്തും അറസ്റ്റിൽ
നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂര മർദനമേറ്റു മരിച്ച സംഭവത്തിൽ അമ്മ അഖിലയും സുഹൃത്ത് അഷ്കറും അറസ്റ്റിൽ. കുഞ്ഞിന്റെ ശരീരത്തിൽ 51 മുറിവുകളും പൊള്ളലേറ്റ പാടുകളുമുണ്ടായിരുന്നതായി പോലീസ്.
ഒന്നര വയസ്സുകാരന്റെ മരണം ക്രൂരമർദനം മൂലം; അമ്മയും സുഹൃത്തും പിടിയിൽ; കുഞ്ഞിന്റെ ശരീരത്തിൽ 51 മുറിവുകൾ
നെടുമങ്ങാട്: നെടുമങ്ങാട് കരിക്കുഴിയിൽ ഒന്നര വയസ്സുകാരൻ അർഷിദ് മരിച്ച സംഭവം ക്രൂരമായ കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ അഖില, ഇവരുടെ സുഹൃത്ത് അഷ്കർ എന്നിവരെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിൽ അതിക്രൂരമായ മർദനമേറ്റതിന്റെ ലക്ഷണങ്ങളും 51 മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.
നെടുമങ്ങാട് കരിക്കുഴി നെല്ലിക്കുന്ന് റേഡിയോ പാർക്കിനു സമീപം ‘അർച്ചിത’ത്തിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു അഖിലയും ഡ്രൈവറായ അഷ്കറും. വെള്ളിയാഴ്ച വൈകിട്ടാണ് അവശനിലയിലായ അർഷിദിനെ അഷ്കർ ആദ്യം പനവൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുഞ്ഞ് മരണപ്പെട്ടിരുന്നു. ആഹാരം കഴിച്ച ശേഷം ഉറങ്ങാൻ കിടന്ന കുട്ടി ചുമയ്ക്കുകയും ഛർദിക്കുകയും ചെയ്തതിനെത്തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത് എന്നായിരുന്നു അഷ്കർ പോലീസിന് നൽകിയ മൊഴി. ഈ സമയം അഖില നൃത്തപരിപാടിക്കായി തമിഴ്‌നാട്ടിലായിരുന്നു.
എന്നാൽ തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കുട്ടിയുടെ മരണത്തിന് പിന്നിലെ ക്രൂരത പുറത്തുവന്നത്. കുട്ടിയുടെ ജനനേന്ദ്രിയത്തിലടക്കം ശരീരമാകെ 51 മുറിവുകളാണ് കണ്ടെത്തിയത്. ശരീരത്തിൽ നിറയെ പരുക്കേറ്റ് ഉണങ്ങിയ പാടുകളും കാൽപാദങ്ങളുടെ അടിവശത്ത് പൊള്ളിച്ച അടയാളങ്ങളുമുണ്ടായിരുന്നു. ദിവസങ്ങൾക്ക് മുൻപ് കുട്ടിയുടെ കൈ ഒടിഞ്ഞിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അമ്മയ്ക്കൊപ്പം വിട്ടത് വിനയായി; പോലീസിനെതിരെ ആക്ഷേപം
രണ്ട് വർഷം മുൻപ് അഖില ഗർഭിണിയായിരിക്കെ ഭർത്താവ് എസ്. അഖിൽ ജീവനൊടുക്കിയിരുന്നു. പിന്നീട് അഖില അഷ്കറിനൊപ്പം താമസം ആരംഭിച്ചു. ആദ്യം അഖിലയുടെ അമ്മ റീനയുടെ ഒപ്പമായിരുന്ന കുഞ്ഞിനെ ഒരു മാസം മുൻപാണ് അഖില ഒപ്പം കൂട്ടിയത്.
കുട്ടിയെ ഇവർ നിരന്തരം ഉപദ്രവിക്കുന്നു എന്ന് മനസ്സിലാക്കിയ അമ്മ റീന, കുട്ടിയുടെ സംരക്ഷണാവകാശം തേടി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, കുട്ടിയുടെ നിയമപരമായ അവകാശം അമ്മയ്ക്കൊപ്പമാണെന്ന് പറഞ്ഞ് പോലീസ് കുട്ടിയെ അഖിലയ്ക്കൊപ്പം തന്നെ വിട്ടയക്കുകയാണുണ്ടായത്. ഇതിന് പിന്നാലെ കൈ ഒടിഞ്ഞ കുട്ടിയുടെ ചിത്രം അഖില സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസ് ആക്കിയിരുന്നു. വീണ്ടും തുടർന്ന ക്രൂരമായ മർദനമാണ് ഒടുവിൽ കുഞ്ഞിന്റെ ജീവനെടുത്തത്. "കുട്ടിയെ അവർ റോഡിൽ ഉപേക്ഷിച്ചിരുന്നെങ്കിൽ അവനെ ആരെങ്കിലും എടുത്തു വളർത്തിയേനേ" എന്ന് കണ്ണീരോടെ റീന പറയുന്നു.
കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം പിതാവ് അഖിലിന്റെ പച്ച കടുവപ്പാറയിലെ വീട്ടിലേക്ക് കൊണ്ടുപോയി. മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും അഖിലിന്റെ പിതാവ് എസ്. സുനിൽ കുമാർ ആവശ്യപ്പെട്ടു. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് നെടുമങ്ങാട് ഡിവൈഎസ്പി കെ. ബൈജുകുമാർ അറിയിച്ചു.