19 കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പട്ടിമറ്റത്ത് പിടിയിൽ
പട്ടിമറ്റത്ത് 19 കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ. ഒഡീഷയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി കേരളത്തിൽ വൻ തുകയ്ക്ക് വിൽപന നടത്തുന്ന സംഘത്തെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.
19 കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പട്ടിമറ്റത്ത് പിടിയിൽ
പട്ടിമറ്റം: കുന്നത്തുനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വൻ കഞ്ചാവ് വേട്ട. 19 കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ പോലീസും പ്രത്യേക അന്വേഷണ സംഘവും ചേർന്ന് പിടികൂടി. മുർഷിദാബാദ് സ്വദേശികളായ റഫീഖുൽ മൊല്ല (22), മുസ്തഫ മണ്ഡൽ (30) എന്നിവരാണ് പട്ടിമറ്റം ചൂരക്കോട് ഭാഗത്തുനിന്ന് പിടിയിലായത്.
എറണാകുളം ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന്, പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘവും കുന്നത്തുനാട് പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. താമസസ്ഥലത്തെ മുറിയിൽ പ്രത്യേക അറയുണ്ടാക്കിയാണ് പ്രതികൾ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 5000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ എത്തിച്ച് 25,000 രൂപയ്ക്കാണ് ഇവർ വിൽപന നടത്തിയിരുന്നത്. ഒന്നു മുതൽ രണ്ട് കിലോ വരെയുള്ള ചെറിയ പാക്കറ്റുകളിലാക്കി വിൽപനയ്ക്കിരിക്കെയാണ് സംഘം പിടിയിലാവുന്നത്. ഒന്നാം പ്രതിയായ റഫീഖുൽ മൊല്ല മുൻപും സമാനമായ കേസിൽ പ്രതിയായിട്ടുണ്ട്. കഴിഞ്ഞ വർഷം 24 കിലോ കഞ്ചാവുമായി ഇയാളെ നെടുമ്പാശ്ശേരിയിൽ വച്ച് പോലീസ് പിടികൂടിയിരുന്നു.
പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണയുടെയും ഇൻസ്പെക്ടർ ശിവലാലിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്. എസ്.ഐമാരായ എം. അഭിജിത്ത്, പി.എം മുഹമ്മദ്, അബൂബക്കർ, എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എ അഫ്സൽ, ബെന്നി ഐസക്ക്, റോബിൻ ജോയി, സി.പി.ഒമാരായ ഒ.എസ് ബിപിൻ രാജ്, എബി ഗോപാലൻ, ടോമി തോമസ്, ധന്യ മുരളി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.